എന്തിനാണ് വാക്‌സിന് രണ്ട് വില, സംസ്ഥാനങ്ങൾക്ക് നൽകുന്നതിൽ തുല്യത എങ്ങനെ ഉറപ്പുവരുത്തും; കേന്ദ്രത്തിനെതിരെ സുപ്രീം കോടതി

കൊവിഡ് വാക്സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്സിൻ ലഭിക്കുന്നതിൽ
 

കൊവിഡ് വാക്‌സിൻ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി. വാക്‌സിന് രണ്ട് വില നിശ്ചയിക്കേണ്ട സാഹചര്യം എന്താണെന്ന് കേന്ദ്രത്തോട് കോടതി ചോദിച്ചു. സംസ്ഥാനങ്ങൾക്ക് വാക്‌സിൻ ലഭിക്കുന്നതിൽ തുല്യത എങ്ങനെയുറപ്പാക്കുമെന്നും കോടതി സംശയമുന്നയിച്ചു

ഓക്‌സിജൻ ലഭ്യമാക്കിയതിനെ കുറിച്ചുള്ള വിവരം അറിയാൻ പ്രത്യേക സംവിധാനം ഏർപ്പെടുത്താമോയെന്നും സുപ്രീം കോടതി ചോദിച്ചിട്ടുണ്ട്. ഓക്‌സിജൻ ടാങ്കറുകൾ എത്തിക്കാനുള്ള ദേശീയ പദ്ധതിയെന്താണ്. അങ്ങനെയൊരു പദ്ധതിയുണ്ടെങ്കിൽ എന്തുകൊണ്ട് കോടതിയെ അറിയിച്ചില്ല. നിർബന്ധിത പേറ്റന്റ് നൽകി വാക്‌സിൻ വികസനത്തിന് നടപടി സ്വീകരിച്ചുകൂടെ. കേന്ദ്രസർക്കാരിന് തന്നെ നൂറുശതമാനം വാക്‌സിനും നൽകി വിതരണം ചെയ്തുകൂടേയെന്നും കോടതി ചോദിച്ചു

വാക്‌സിൻ ഉത്പാദനത്തിന് എന്തിനാണ് 4500 കോടി രൂപ കമ്പനികൾക്ക് നൽകിയത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് ഇത് ഉത്പാദിപ്പിക്കാമായിരുന്നല്ലോ. അമേരിക്കയേക്കാൾ കൂടുതൽ വില എന്തിന് ഇന്ത്യയിൽ നൽകണം. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാനാണ് ഈ ഇടപെടൽ. സമൂഹ മാധ്യമങ്ങളിൽ സഹായം അഭ്യർഥിക്കുന്നവർക്കെതിരെ ചില സംസ്ഥാനങ്ങൾ നടപടി എടുക്കുന്നതായി അറിഞ്ഞു. അങ്ങനെ നടപടിയെടുത്താൽ കോടതിയലക്ഷ്യമായി പരിഗണിക്കും

വാക്‌സിൻ വില കമ്പനികൾക്ക് വിട്ടുകൊടുക്കരുത്. മറ്റ് പ്രതിരോധ കുത്തിവെപ്പുകൾ പോലെ ഇതും സൗജന്യമാക്കാൻ ആലോചിക്കണം. ഓക്‌സിജൻ പല സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് ഇല്ലെന്നും സുപ്രീം കോടതി പറഞ്ഞു.