എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയാൽ വോട്ട് കിട്ടില്ല; കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമർശനം

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്ന് നേതാക്കൾ വിലയിരുത്തി. തോൽവി അംഗീകരിക്കാനുള്ള സുതാര്യത വേണമെന്നും
 

തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ ചൊല്ലി കെപിസിസി രാഷ്ട്രീയകാര്യ സമിതിയിൽ നേതൃത്വത്തിനെതിരെ കടുത്ത വിമർശനം. സംഘടനാപരമായ പാളിച്ചകളാണ് പരാജയത്തിന് കാരണമെന്ന് നേതാക്കൾ വിലയിരുത്തി. തോൽവി അംഗീകരിക്കാനുള്ള സുതാര്യത വേണമെന്നും ആവശ്യമുയർന്നു

വിഡി സതീശൻ, പി സി ചാക്കോ, കെ മുരളീധരൻ, കെ സുധാകരൻ, ഷാനിമോൾ ഉസ്മാൻ തുടങ്ങിയവർ കടുത്ത വിമർശനം തന്നെ ഉന്നയിച്ചു. ആരോചകമായ വാർത്താ സമ്മേളനങ്ങൾ അല്ലാതെ കെപിസിസി എന്ത് ചെയ്തുവെന്ന് ഷാനിമോൾ ഉസ്മാൻ തുറന്നടിച്ചു. നേതാക്കൾ പരസ്പരം പുകഴ്ത്തിയാൽ അണികൾ അംഗീകരിക്കില്ലെന്നും ഷാനിമോൾ പറഞ്ഞു

ഈ രീതിയിലാണ് പ്രവർത്തനമെങ്കിൽ ആറ് മാസത്തിന് ശേഷം നിയമസഭാ തെരഞ്ഞെടുപ്പ് പരാജയം ചർച്ച ചെയ്യാനും യോഗം ചേരാമെന്ന് വിഡി സതീശനും പരിഹസിച്ചു. പത്ത് പഞ്ചായത്തുകൾ കൂടുതൽ കിട്ടിയെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ അഭിപ്രായത്തിന് നിയമസഭയിലും പത്ത് സീറ്റ് കിട്ടിയാൽ മതിയോ എന്നായിരുന്നു പി സി വിഷ്ണുനാഥിന്റെ പ്രതികരണം

എല്ലാ ദിവസവും പത്രസമ്മേളനം നടത്തിയതു കൊണ്ട് വോട്ട് കിട്ടില്ലെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപിയും സിപിഎമ്മും സാമൂഹിക മാധ്യമങ്ങളെ മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി. സ്ഥാനാർഥികളെ സാമ്പത്തികമായി സഹായിക്കാൻ പോലും നേതൃത്വത്തിനായില്ല. ന്യൂനപക്ഷ വോട്ടുകൾ എൽഡിഎഫിലേക്കും ഭൂരിപക്ഷ വോട്ടുകൾ ബിജെപിയിലേക്കും പോകുന്നത് തടയണം. ക്രിസ്ത്യൻ വോട്ടുകളിൽ മാറ്റമുണ്ടായി എന്നും യോഗം വിലയിരുത്തി.