വട്ടിയൂർക്കാവിൽ വോട്ടുകച്ചവടമെന്ന യുഡിഎഫ് ആരോപണത്തെ തള്ളി ശശി തരൂർ; വോട്ടർമാരെ അപമാനിക്കലാണത്

വട്ടിയൂർക്കാവിൽ സിപിഐഎം-ബിജെപി വോട്ടുകച്ചവടം എന്ന യുഡിഎഫ് നേതാക്കളുടെ ആരോപണത്തെ തള്ളി കോൺഗ്രസ് എംപി ശശി തരൂർ. വോട്ടുകച്ചവട ആരോപണങ്ങൾ വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന്
 

വട്ടിയൂർക്കാവിൽ സിപിഐഎം-ബിജെപി വോട്ടുകച്ചവടം എന്ന യുഡിഎഫ് നേതാക്കളുടെ ആരോപണത്തെ തള്ളി കോൺഗ്രസ് എംപി ശശി തരൂർ. വോട്ടുകച്ചവട ആരോപണങ്ങൾ വോട്ടർമാരെ അപമാനിക്കുന്നതിന് തുല്യമാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന് വോട്ടർമാർക്ക് അറിയാമെന്ന് ശശി തരൂർ പറഞ്ഞു

വട്ടിയൂർക്കാവിൽ പ്രചാരണത്തിനായി എത്തിയതായിരുന്നു തരൂർ. മുതിർന്ന നേതാക്കളാരും തന്റെ പ്രചാരണത്തിന് എത്തുന്നില്ലെന്ന് നേരത്തെ യുഡിഎഫ് സ്ഥാനാർഥി മോഹൻകുമാർ ആരോപിച്ചിരുന്നു. കേരളത്തിലെ വോട്ടർമാർ അറിവുള്ളവരാണ്. ആർക്ക് വോട്ട് ചെയ്യണമെന്ന് അവർക്ക് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല.

സ്വാഭാവികമായും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ടു ചെയ്യുന്നത് കുടുംബപരമായും മറ്റും സ്ഥിരമായി കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് വോട്ട് ചെയ്യുന്നവരാണ്. അവർ നാളെ ബിജെപിക്ക് വോട്ടു കൊടുക്കും എന്ന് പറഞ്ഞാൽ കേൾക്കുമോയെന്നും തരൂർ ചോദിച്ചു. തനിക്ക് ചില കമ്മ്യൂണിസ്റ്റ് വോട്ട് കിട്ടിയിട്ടുണ്ടെങ്കിൽ അത് ബിജെപിയെ തടുക്കാൻ വേണ്ടി ചെയ്തതാകുമെന്നും തരൂർ പറഞ്ഞു