{"vars":{"id": "89527:4990"}}

തായ്‌ലൻഡിൽ വൻ ദുരന്തം: 11 വയസുകാരൻ ഓടിച്ച ട്രക്ക് തീർത്ഥാടകരായ സന്യാസിമാരുടെ ഇടയിലേക്ക് ഇടിച്ചുകയറി 8 മരണം

 

ബാങ്കോക്ക്: വടക്കുകിഴക്കൻ തായ്‌ലൻഡിൽ 11 വയസ്സുകാരൻ ഓടിച്ച പിക്കപ്പ് ട്രക്ക് തീർത്ഥാടകരായ ബുദ്ധസന്യാസിമാരുടെ സംഘത്തിലേക്ക് ഇടിച്ചുകയറി എട്ട് പേർ കൊല്ലപ്പെട്ടു. അപകടത്തിൽ 14 സന്യാസിമാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്.

​വ്യാഴാഴ്ച വടക്കുകിഴക്കൻ തായ്‌ലൻഡിലെ മുക്ദഹാൻ പ്രവിശ്യയിലാണ് സംഭവം. പ്രദേശത്തെ ഒരു ക്ഷേത്രത്തിൽ നിന്നും മറ്റൊരു പ്രവിശ്യയിലേക്ക് പദയാത്ര നടത്തുകയായിരുന്ന 35 സന്യാസിമാരുടെ സംഘത്തിലേക്കാണ് നിയന്ത്രണം വിട്ട വാഹനം പാഞ്ഞുകയറിയത്. യാത്ര തുടങ്ങി അരമണിക്കൂറിനകം തന്നെ അപകടം സംഭവിക്കുകയായിരുന്നു.

​അഞ്ച് സന്യാസിമാർ സംഭവസ്ഥലത്തു വച്ചും മൂന്ന് പേർ ആശുപത്രിയിൽ വച്ചുമാണ് മരണപ്പെട്ടത്. റോഡിന്റെ വശങ്ങളിലൂടെ വരിവരിയായി നടന്നുപോവുകയായിരുന്ന സന്യാസിമാരുടെ ഇടയിലേക്ക് ട്രക്ക് അമിതവേഗതയിൽ ഇടിച്ചുകയറുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

​വാഹനം ഓടിച്ചിരുന്ന 11 വയസ്സുകാരനെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുട്ടികളുടെ സംരക്ഷണ ചുമതലയുള്ള സർക്കാർ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ മാത്രമേ കുട്ടിയെ ചോദ്യം ചെയ്യുകയുള്ളൂ എന്ന് പോലീസ് അറിയിച്ചു. അപകടത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.