71 മുറിവുകൾ, 25 എല്ലുകൾ ഒടിഞ്ഞു; സാറ വധക്കേസിൽ പാക് ദമ്പതികൾക്ക് ലണ്ടനിൽ ജീവപര്യന്തം ശിക്ഷ
Dec 18, 2024, 10:30 IST
ലണ്ടനിൽ പാക്കിസ്ഥാൻ വംശജയായ പെൺകുട്ടിയുടെ മരണത്തിൽ പിതാവിനും രണ്ടാനമ്മയ്ക്കും യുകെ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. പത്ത് വയസുകാരിയായ സാറാ ഷെരീഫിന്റെ കൊലപാതകത്തിലാണ് പിതാവ് ഉർഫാൻ ഷെരീഫ്(43), രണ്ടാനമ്മ ബീനാഷ ബാത്തൂൽ(30) എന്നിവരെ ലണ്ടൻ ഓൾഡ് ബെയ്‌ലി കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. ഉർഫാന് 40 വർഷവും ബീനാഷക്ക് 33 വർഷവുമാണ് ശിക്ഷ. ആറ് വയസ് മുതൽ സാറയെ ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചിരുന്നതായാണ് കുറ്റപത്രത്തിൽ പറയുന്നത്. വർഷങ്ങളോളം നീണ്ടുനിന്ന ഭീകരമായ മർദനവും കുട്ടിക്കെതിരെ നടന്നു. വിചാരണ സമയത്ത് പശ്ചാത്താപത്തിന്റെ ഒരു കണിക പോലും പ്രതികൾ കാണിച്ചിരുന്നില്ലെന്ന് ശിക്ഷാവിധിയിൽ ജഡ്ജി എടുത്തുപറഞ്ഞു ഇരുമ്പ് ദണ്ഡും ക്രിക്കറ്റ് ബാറ്റും കൊണ്ടാണ് പ്രതികൾ സാറയെ മർദിച്ചിരുന്നത്. 2023 ഓഗസ്റ്റിലാണ് ഒഴിഞ്ഞ് കിടന്നിരുന്ന വീട്ടിൽ സാറയെ മരിച്ച നിലയിൽ കണ്ടത്. പോസ്റ്റ്‌മോർട്ടത്തിൽ സാറയുടെ ദേഹത്ത് 71 മുറിവുകളാണ് കണ്ടത്. 25 എല്ലുകൾക്ക് ഒടിവ് സംഭവിച്ചതായും പരിശോധനയിൽ കണ്ടെത്തി. കൊപാതകത്തിന് പിന്നാലെ ഉർഫാനും ബീനാഷയും പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു. എന്നാൽ ഇവരെ പാക്കിസ്ഥാനിൽ നിന്ന് ലണ്ടനിൽ തിരികെ എത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.