ഇന്തോനേഷ്യയിലെ ഭൂചലനം: മരണസംഖ്യ 162 ആയി; ഭവനരഹിതരായി ആയിരങ്ങൾ
 

 

ഇന്തോനേഷ്യയിലെ ജാവ ദ്വീപിലുണ്ടായ ഭൂചലനത്തിൽ മരണസംഖ്യ 162 ആയി ഉയർന്നു. എഴുന്നുറിലധികം പേർക്ക് പരുക്കേറ്റിട്ടുണ്ട്. മരിച്ചവരിൽ ഏറെയും സ്‌കൂൾ വിദ്യാർഥികളാണ്. മരണസംഖ്യ ഇനിയും ഉയർന്നേക്കാമെന്ന് വെസ്റ്റ് ജാവ ഗവർണർ റിദ് വാൻ കാമിൽ അറിയിച്ചു. 

5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി വീടുകളും കെട്ടിടങ്ങളും തകർന്നുവീണു. പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായി. ജാവ ദ്വീപിന്റെ പടിഞ്ഞാറൻ മേഖലയിലെ സിയാഞ്ചുർ നഗരത്തിലാണ് ഭൂചലനമുണ്ടായത്. ജനസാന്ദ്രത കൂടിയ മേഖലയാണിത്. 

ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും വ്യാപാര സ്ഥാപനങ്ങളും ഭൂമി കുലുക്കത്തിൽ തകർന്നു. വൈദ്യുതി ബന്ധം നിലച്ചു. തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ഇനിയും ആളുകൾ കുടങ്ങിക്കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം തുടരുകയാണ്.