{"vars":{"id": "89527:4990"}}

യൂറോപ്യൻ യൂണിയൻ കാർഷിക സബ്‌സിഡി തട്ടിപ്പ്: ഗ്രീസിൽ 20 പേർ അറസ്റ്റിൽ

 

ഏഥൻസ്: യൂറോപ്യൻ യൂണിയൻ (EU) നൽകുന്ന കാർഷിക സബ്‌സിഡി തുക വ്യാജ രേഖകൾ ചമച്ച് തട്ടിയെടുക്കാൻ ശ്രമിച്ച വൻ സംഘത്തെ ഗ്രീക്ക് പോലീസ് അറസ്റ്റ് ചെയ്തു. ഗ്രീസിലെ പ്രശസ്തമായ ക്രീറ്റ് (Crete) ദ്വീപിൽ നിന്നാണ് രണ്ടു അക്കൗണ്ടന്റമാരും മൂന്ന് സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 20 പേരെ പോലീസ് പിടികൂടിയത്.

​വ്യാജ ഭൂമി രേഖകളും വ്യാജ പാട്ടക്കരാറുകളും ഉണ്ടാക്കി, കർഷകർ എന്ന വ്യാജേന യൂറോപ്യൻ യൂണിയന്റെ ഫണ്ടിനായി ഇവർ അപേക്ഷിക്കുകയായിരുന്നു. 2019 മുതൽ പ്രവർത്തിക്കുന്ന ഈ സംഘം ഇതിനോടകം തന്നെ 3 മില്യൺ യൂറോയിലധികം (ഏകദേശം 27 കോടിയിലധികം ഇന്ത്യൻ രൂപ) നിയമവിരുദ്ധമായി കൈക്കലാക്കിയതായി പോലീസ് വ്യക്തമാക്കി.

​കേസുമായി ബന്ധപ്പെട്ട് നിലവിൽ തൊണ്ണൂറോളം പേർ നിരീക്ഷണത്തിലാണ്. യൂറോപ്യൻ പബ്ലിക് പ്രോസിക്യൂട്ടർ ഓഫീസിന്റെ (EPPO) നേതൃത്വത്തിൽ ഗ്രീസിലെ കാർഷിക സബ്‌സിഡി തട്ടിപ്പുകളെക്കുറിച്ച് വിപുലമായ അന്വേഷണം നടന്നുവരികയാണ്. ഈ അഴിമതി പുറത്തുവന്നത് ഗ്രീസിലെ രാഷ്ട്രീയ വൃത്തങ്ങളിലും വലിയ ചലനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്.