{"vars":{"id": "89527:4990"}}

കൊലപാതകങ്ങൾ കൊണ്ട് ഇറാനെ തകർക്കാനാവില്ല; ട്രംപിന് മറുപടിയുമായി മൊജ്തബ ഖമേനി

 

അമേരിക്കയുടെ വെടിനിർത്തൽ കരാർ തള്ളിയതിന് പിന്നാലെ വാഷിംഗ്ടണിനും സഖ്യകക്ഷികൾക്കുമെതിരെ കടുത്ത ഭാഷയിൽ ആഞ്ഞടിച്ച് ഇറാൻ പരമാധികാരി മൊജ്തബ ഖമേനി. ഭീഷണികൾ കൊണ്ടോ വ്യോമാക്രമണങ്ങൾ കൊണ്ടോ ഐആർജിസി (IRGC) കമാൻഡർമാരെ ലക്ഷ്യം വെച്ചുള്ള കൊലപാതകങ്ങൾ കൊണ്ടോ ഇറാൻ്റെ സൈനിക വീര്യത്തെ തകർക്കാൻ കഴിയില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് ഖമേനിയുടെ ഈ പ്രതികരണം.

കമാൻഡർമാരുടെ വധവും ഇറാൻ്റെ നിലപാടും

ഇറാന്റെ പാരാമിലിറ്ററി റെവല്യൂഷണറി ഗാർഡ് ഇന്റലിജൻസ് മേധാവി മേജർ ജനറൽ മജിദ് ഖാദേമി, ഖുദ്‌സ് ഫോഴ്‌സിലെ അസ്ഗർ ബക്കേരി എന്നിവരെ വധിച്ചതായി ഇസ്രായേൽ അവകാശപ്പെട്ടതിന് പിന്നാലെയാണ് ഇറാന്റെ പ്രതികരണം.

ഇറാനെ 'ശിലായുഗത്തിലേക്ക്' തള്ളിക്കളയുമെന്ന അമേരിക്കയുടെ ഭീഷണി അവരുടെ നിരുത്തരവാദപരമായ സമീപനമാണ് കാണിക്കുന്നതെന്ന് ടെലിഗ്രാമിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ മൊജ്തബ ഖമേനി പറഞ്ഞു. പാലങ്ങളും പവർ പ്ലാന്റുകളും സ്കൂളുകളും ഉൾപ്പെടെയുള്ള സിവിൽ ഇൻഫ്രാസ്ട്രക്ചറുകൾ തകർക്കുന്നത് മനുഷ്യരാശിക്കെതിരെയുള്ള ക്രൂരതയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച അവസാന സമയം; അമേരിക്ക  

അതിനിടെ, ഇറാനെതിരെ ശക്തമായ അന്ത്യശാസനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ ഇറാൻ വൻ സൈനിക നടപടി നേരിടേണ്ടി വരുമെന്ന് ട്രംപ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.

വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വലിയ നാശനഷ്ടങ്ങൾ വരുത്താൻ അമേരിക്കയ്ക്ക് ശേഷിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ഹോർമുസ് ഇടുക്ക് വീണ്ടും തുറക്കുക എന്നതിനാണ് വാഷിംഗ്ടൺ മുൻഗണന നൽകുന്നത്.

സന്ധി തള്ളി ഇറാൻ; 'തകർപ്പൻ പ്രതികാരം' വരുമെന്ന് ഐആർജിസി

അമേരിക്ക മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ പൂർണ്ണമായും തള്ളി. താൽക്കാലിക സന്ധിയല്ല, മറിച്ച് ഉപരോധങ്ങൾ നീക്കുന്നതും ഹോർമുസ് ഇടുക്കിന്മേൽ ഇറാന്റെ അധികാരം അംഗീകരിക്കുന്നതുമായ സ്ഥിരമായ കരാറാണ് വേണ്ടതെന്ന് ഇറാൻ വ്യക്തമാക്കി.

പാകിസ്ഥാൻ മുഖേനയാണ് ഇറാൻ തങ്ങളുടെ മറുപടി അറിയിച്ചത്. അതേസമയം, തങ്ങളുടെ ഇന്റലിജൻസ് മേധാവിയെ വധിച്ചതിന് 'ഓപ്പറേഷൻ ക്രഷിംഗ് റിവഞ്ച്' (Operation Crushing Revenge) എന്ന പേരിൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ഐആർജിസി പ്രഖ്യാപിച്ചു.

യുദ്ധഭീഷണി മുഴക്കുമ്പോഴും അന്താരാഷ്ട്ര സ്ഥാപനങ്ങൾ മൗനം പാലിക്കുന്നത് നിർഭാഗ്യകരമാണെന്നും ഖമേനി കുറ്റപ്പെടുത്തി. പശ്ചിമേഷ്യയിൽ യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വരും മണിക്കൂറുകൾ ലോകവിപണിയെയും രാഷ്ട്രീയത്തെയും സംബന്ധിച്ച് അതീവ നിർണ്ണായകമാണ്.