{"vars":{"id": "89527:4990"}}

ഹോർമുസ് കടലിടുക്ക് വഴി എണ്ണ കടത്തിവിടുന്നതിൽ ഇറാൻ പരാജയം; രൂക്ഷവിമർശനവുമായി ട്രംപ്

 

വാഷിംഗ്ടൺ: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിലൂടെയുള്ള ഇന്ധന നീക്കം സുഗമമാക്കുന്നതിൽ ഇറാൻ വലിയ പരാജയമാണെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ വെടിനിർത്തൽ കരാർ പ്രകാരം ഇറാൻ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്നും ട്രംപ് കുറ്റപ്പെടുത്തി.

​തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് ഇറാനെതിരെ ആഞ്ഞടിച്ചത്. "ഹോർമുസ് കടലിടുക്കിലൂടെ എണ്ണ കടത്തിവിടുന്നതിൽ ഇറാൻ വളരെ മോശമായ രീതിയിലാണ് പ്രവർത്തിക്കുന്നത്. ഇത് അംഗീകരിക്കാനാവില്ല. ഞങ്ങൾ തമ്മിലുള്ള കരാർ ഇതല്ല," ട്രംപ് കുറിച്ചു. കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഇറാൻ അന്യായമായി പണം ഈടാക്കുന്നതായും റിപ്പോർട്ടുകളുണ്ട്. ഇത് ഉടൻ അവസാനിപ്പിക്കണമെന്നും അല്ലാത്തപക്ഷം കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

​ഇസ്രായേൽ-ഇറാൻ സംഘർഷത്തെത്തുടർന്ന് പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിന് പിന്നാലെ ഹോർമുസ് പാത തുറന്നു കൊടുക്കുമെന്ന് ധാരണയുണ്ടായിരുന്നു. എന്നാൽ ഇറാന്റെ ഭാഗത്തുനിന്നുള്ള മെല്ലെപ്പോക്ക് ആഗോളതലത്തിൽ എണ്ണവില വർദ്ധിക്കാൻ കാരണമാകുന്നുണ്ട്. സമാധാന ചർച്ചകൾ പുരോഗമിക്കാനിരിക്കെ ട്രംപിന്റെ പുതിയ പ്രസ്താവന പശ്ചിമേഷ്യയിൽ വീണ്ടും ആശങ്ക വർദ്ധിപ്പിച്ചിരിക്കുകയാണ്.