{"vars":{"id": "89527:4990"}}

വ്യോമാക്രമണത്തിന് പകരമായി ഇറാൻ തിരിച്ചടി: ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ ഗതാഗതം പൂർണ്ണമായി തടഞ്ഞു

 

ടെഹ്‌റാൻ: തങ്ങളുടെ രാജ്യത്തെ ലക്ഷ്യമിട്ട് അമേരിക്ക നടത്തിയ ശക്തമായ വ്യോമാക്രമണത്തിന് പിന്നാലെ, ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധന ഗതാഗത പാതയായ ഹോർമൂസ് കടലിടുക്ക് (Strait of Hormuz) പൂർണ്ണമായും അടച്ചുപൂട്ടിയതായി ഇറാൻ സൈന്യം പ്രഖ്യാപിച്ചു. കപ്പലുകൾക്ക് നേരെ ഇറാൻ സൈന്യം ഭീഷണി മുഴക്കിയിട്ടുണ്ട്. ഈ പാതയിലൂടെ സഞ്ചരിക്കാൻ ശ്രമിക്കുന്ന ഏത് വാണിജ്യ-എണ്ണക്കപ്പലുകൾക്ക് നേരെയും ആക്രമണമുണ്ടാകുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. ഹോർമൂസ് കടലിടുക്കിൽ വെച്ച് ഇതിനോടകം രണ്ട് കപ്പലുകൾക്ക് നേരെ വെടിവെപ്പുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

​ഇറാന്റെ ഭാഗത്തുനിന്നുള്ള തുടർച്ചയായ പ്രകോപനങ്ങൾക്കുള്ള മറുപടിയായാണ് തങ്ങൾ അർദ്ധരാത്രിക്ക് ശേഷം ആക്രമണം ആരംഭിച്ചതെന്ന് യു.എസ്. മിലിട്ടറിയുടെ സെൻട്രൽ കമാൻഡ് വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിൽ നേരത്തെയുണ്ടായിരുന്ന താൽക്കാലിക വെടിനിർത്തൽ കരാർ ഇല്ലാതാക്കിക്കൊണ്ട് മേഖലയെ പൂർണ്ണമായ ഒരു യുദ്ധത്തിലേക്ക് നയിക്കുന്നതാണ് നിലവിലെ സാഹചര്യം.

​ലോകത്തിലെ ആകെ ഇന്ധന-വാതക കയറ്റുമതിയുടെ അഞ്ചിലൊന്നും കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമൂസ് കടലിടുക്ക്. ഇറാന്റെ പുതിയ പ്രഖ്യാപനത്തെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 2 ഡോളറിലധികം വർദ്ധിച്ചു. അതേസമയം, ഹോർമൂസ് കടലിടുക്കിലൂടെ വാണിജ്യ കപ്പലുകൾ ഇപ്പോഴും സുരക്ഷിതമായി കടന്നുപോകുന്നുണ്ടെന്നും തങ്ങളുടെ യുദ്ധക്കപ്പലുകൾക്ക് ഇറാൻ ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചിട്ടില്ലെന്നും അമേരിക്കൻ സൈന്യം അവകാശപ്പെട്ടു.