{"vars":{"id": "89527:4990"}}

കരയുദ്ധത്തിന് ഇറങ്ങിയാൽ അമേരിക്ക തിരിച്ചുപോകില്ലെന്ന് ഇറാൻ

 

ടെഹ്റാൻ: ഇറാനിൽ അമെരിക്കൻ സൈന്യം കരയുദ്ധത്തിന് ഇറങ്ങിയാൽ ഒരാൾ പോലും ജീവനോടെ തിരികെ പോകില്ലെന്ന് ഇറാൻ സേനാമേധാവി മേജർ ജനറൽ അമീർ ഹതാമി മുന്നറിയിപ്പ് നൽകി. കരയുദ്ധത്തിന് സജ്ജരായിരിക്കാൻ സൈന്യം നിർദേശം നൽകിയിട്ടുണ്ടെന്നും ശത്രുക്കളുടെ നീക്കം സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇറാനെതിരേയുള്ള നടപടികൾക്കായി 2500 മറീനുകളെയും ആയിരക്കണക്കിന് പാരാട്രൂപ്പുകളെയും യുഎസ് പുതുതായി മേഖലയിൽ വിന്യസിച്ചിരുന്നു. ഇതിനിടെ നിർണായകമായ ഹോർമുസ് കടലിടുക്കിലൂടെയുള്ള എണ്ണയെ ആശ്രയിക്കുന്ന രാജ്യങ്ങൾ ഈ ചരക്കിടനാഴി പിടിച്ചെടുത്ത് സംരക്ഷിക്കാനുള്ള ധൈര്യം കാണിക്കണമെന്ന് അമെരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പറഞ്ഞു.

യുഎസിന് ഹോർമുസ് ആവശ്യമില്ലെന്നും കടലിടുക്ക് തുറക്കാനുള്ള ശ്രമങ്ങളിൽ ചൈനയും ജപ്പാനും ദക്ഷിണകൊറിയയും പങ്കാളികളാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു.ഇറാന്‍റെ പ്രകൃതി വിഭവസമ്പത്ത് പിടിച്ചെടുക്കാനല്ല. സഖ്യകക്ഷികളെ സഹായിക്കാനാണ് യുഎസ് യുദ്ധത്തിനിറങ്ങിയതെന്നും ട്രംപ് പറഞ്ഞു. ഇസ്രയേൽ,സൗദി അറേബ്യ, ഖത്തർ, യുഎഇ, കുവൈത്ത്, ബഹ്റൈൻ തുടങ്ങിയ പശ്ചിമേഷ്യയിലെ സഖ്യകക്ഷികളെ വേദനിപ്പിക്കാൻ ആരേയും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു