ട്രംപിനെയും നെതന‍്യാഹുവിനെയും വധിക്കുന്നവർക്ക് പാരിതോഷികം പ്രഖ‍്യാപിക്കാനൊരുങ്ങി ഇറാൻ
ടെഹ്റാൻ: അമെരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെയും ഇസ്രയേൽ പ്രസിഡന്‍റ് ബെഞ്ചമിൻ നെതന‍്യാഹുവിനെയും കൊലപ്പെടുത്തുന്നവർക്ക് വമ്പൻ തുക പാരിതോഷികം പ്രഖ‍്യാപിക്കാനൊരുങ്ങി ഇറാൻ.
ഇതുമായി ബന്ധപ്പെട്ട് ഒരു ബിൽ ഇറാൻ പാർലമെന്‍റ് ചർച്ച ചെയ്യുന്നതായി അന്താരാഷ്ട്ര മാധ‍്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറാന്‍റെ നാഷണൽ സെക‍്യൂരിറ്റി ആൻഡ് ഫോറിൻ പോളിസി കമ്മിറ്റി ചെയർമാൻ ഇബ്രാഹിം അസീസിയാണ് ഇക്കാര‍്യങ്ങൾ പുറത്തുവിട്ടത്.
ദൗത‍്യം പൂർത്തിയാക്കുന്നവർക്ക് ഏകദേശം 558 കോടി രൂപ ലഭിക്കുമെന്നാണ് വാഗ്ദാനം. ഇറാന്‍റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരമായിട്ടാണ് ഇത്തരത്തിലൊരു പദ്ധതി ഇറാൻ ആസൂത്രണം ചെയ്യുന്നത്.
ഡോണൾഡ് ട്രംപ്, നെതന‍്യാഹു, യുഎസ് സെൻട്രൽ കമാൻഡ് അഡ്മിറൽ ബ്രാഡ് കൂപ്പർ എന്നിവരെയാണ് പ്രധാനമായും ഇറാൻ ലക്ഷ‍്യമിടുന്നത്. ഇവർ മൂവർക്കും ഖമനേയിയെ കൊലപ്പെടുത്തിയതിൽ പങ്കുണ്ടെന്നാണ് ഇറാൻ ആരോപിക്കുന്നത്.
ഖമനേയിയെ കൊല്ലാൻ ട്രംപ് ഉത്തരവിട്ടതു പോലെ രാജ‍്യത്തെ ഓരോ മുസ്‌ലിമും ഓരോ സ്വതന്ത്ര പൗരനും ട്രംപിനെ നേരിടണം. ഖമനേയിയുടെ കൊലപാതകത്തിന് പ്രതികാരമെന്നോണം ലോകത്തെമ്പാടുമുള്ള മുസ്‌ലിങ്ങളോട് ട്രംപിനെയും നെതന‍്യാഹുവിനെയും വധിക്കണമെന്ന് നേരത്തെ മതനേതാക്കൾ ആഹ്വാനം ചെയ്തിരുന്നു.