ജോർദാനിലെ യുഎസ് വ്യോമതാവളത്തിന് നേരെ ഇറാന്റെ ഡ്രോൺ ആക്രമണം; എഫ്-18 യുദ്ധവിമാനങ്ങൾ നിർത്തിയിട്ട ഭാഗങ്ങൾ ലക്ഷ്യമിട്ടെന്ന് റിപ്പോർട്ട്
തെഹ്റാൻ: പശ്ചിമേഷ്യയിൽ യുഎസ് സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാന്റെ ശക്തമായ ഡ്രോൺ ആക്രമണം. ജോർദാനിലെ അൽ-അസ്റാഖ് വ്യോമസേനാ താവളത്തിന് നേരെയാണ് ഇറാൻ സ്ഫോടകവസ്തുക്കൾ നിറച്ച ഡ്രോണുകൾ അയച്ചത്. തങ്ങളുടെ പ്രത്യാക്രമണ പരമ്പരയായ 'സായഖ്' (Operation Lightning) ഓപ്പറേഷന്റെ ഭാഗമായാണ് ഈ നടപടിയെന്ന് ഇറാൻ സൈന്യം ഔദ്യോഗികമായി വ്യക്തമാക്കി.
യുഎസ് സേനയുടെ എഫ്-18 (F-18) യുദ്ധവിമാനങ്ങൾ നിർത്തിയിട്ടിരിക്കുന്ന ഭാഗങ്ങളും സൈനികരുടെ താമസസ്ഥലങ്ങളും വലിയ സൈനിക ഉപകരണങ്ങൾ സൂക്ഷിച്ചിരിക്കുന്ന ഹാങ്കറുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ഇറാന്റെ ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
മേഖലയിലെ യുഎസ് സൈനിക സാന്നിധ്യത്തിനും താവളങ്ങൾക്കും എതിരെ തങ്ങളുടെ സൈനിക നടപടികൾ തുടരുമെന്ന് ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഈ ആക്രമണത്തിൽ യുഎസ് സൈന്യത്തിനുണ്ടായ നാശനഷ്ടങ്ങളെക്കുറിച്ചുള്ള ഔദ്യോഗിക വിവരങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. അതേസമയം, താൻ പറയുന്നത് വരെ ഇറാനെതിരെയുള്ള ആക്രമണങ്ങൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. മേഖലയിൽ യുഎസും ഇറാനും തമ്മിലുള്ള സൈനിക സംഘർഷം ഇതോടെ കൂടുതൽ വഷളാകുകയാണ്.