മധ്യപൂർവേഷ്യ സംഘർഷഭരിതം ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു
പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്‌റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി. സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ, മിസൈൽ ആക്രമണ ശ്രമമുണ്ടായി. എല്ലാ ശ്രമങ്ങളും സൗദി പ്രതിരോധ സേന തകർത്തു.
അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുകയാണ്. ബാരലിന് 100 ഡോളർ കടന്നു. ഇന്ധനവില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ, റഷ്യൻ എണ്ണയ്ക്ക് ഏർപ്പെടുത്തിയ ഉപരോധത്തിൽ ഇളവ് വരുത്തിയ നടപടിയെ നുായികരിച്ച് അമേരിക്ക. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് ഉണ്ടായേക്കാവുന്ന സാമ്പത്തിക ആഘാതം കുറയ്ക്കാനാണ് ഉപരോധത്തിൽ ഭാഗിക ഇളവ് നൽകിയതെന്ന് അമേരിക്ക.
ഇറാന്റെ എണ്ണ സംഭരണ കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക-ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലെബനനിൽ ഇസ്രയേൽ ആക്രമണങ്ങളിൽ 400 പേരോളം കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. 83 കുട്ടികൾ അടക്കം 394 പേരാണ് കൊല്ലപ്പെട്ടത്. ഇറാന്റെ തുറമുഖ നഗരമായ ബുഷ്ഹെറിൽ നാശനഷ്ടം ഉണ്ടായതായും റിപ്പോർട്ടുണ്ട്.