{"vars":{"id": "89527:4990"}}

ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിന് നേർക്ക് മിസൈലാക്രമണം നടത്തിയെന്ന് ഇറാൻ റവല്യൂഷണറി ഗാർഡ്
 

 

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസിനെ ലക്ഷ്യമിട്ട് ഇറാൻ ബാലിസ്റ്റിക് മിസൈലാക്രമണം നടത്തി. ഇറാൻ റവല്യൂഷണറി ഗാർഡ് കോർപ്‌സാണ് ഇക്കാര്യം അവകാശപ്പെട്ടത്. ബെഞ്ചമിൻ നെതന്യാഹുവിന്റെ സ്ഥിതി എന്താണെന്ന് ഇപ്പോൾ വ്യക്തമല്ലെന്നും ഐആർജിസി പറഞ്ഞു

അതേസമയം നെതന്യാഹുവിന് ആക്രമണത്തിൽ പരുക്കേറ്റിട്ടുണ്ടോയെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടില്ല. ആക്രമണം നടന്നതായി ഇസ്രായേലോ അമേരിക്കയോ ഇതുവരെ പറഞ്ഞിട്ടില്ല. ഇസ്രായേൽ പ്രതിരോധ സംവിധാനങ്ങളെ മറികടന്നാണോ മിസൈൽ പതിച്ചത് എന്ന കാര്യത്തിലും വ്യക്തത വരേണ്ടതുണ്ട്

അതേസമയം ഒമാൻ തീരത്ത് സുൽത്താൻ ഖാബൂസ് തുറമുഖത്തിന് സമീപം കപ്പലിന് നേർക്ക് ഇറാന്റെ ആക്രമണം. സ്‌ഫോടക വസ്തുക്കൾ നിറച്ച ഡ്രോൺ ബോട്ട് ഉപയോഗിച്ച് ഇറാൻ നടത്തിയ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം കൊല്ലപ്പെട്ടു. ആക്രമണത്തെ തുടർന്ന് കപ്പലിന് തീപിടിച്ചു

ആക്രമണ സമയത്ത് 16 ഇന്ത്യക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഇതിലൊരാളാണ് കൊല്ലപ്പെട്ടത്. ഇതുസംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. തീ പടർന്ന കപ്പലിൽ നിന്ന് ജീവനക്കാരെ അടിയന്തരമായി ഒഴിപ്പിച്ചു. 

കൊല്ലപ്പെട്ടയാളുടെയും പരുക്കേറ്റവരുടെയും പേരു വിവരങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഒമാൻ നാവികസേനയാണ് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുന്നത്. അമേരിക്കയുമായുള്ള ഇറാന്റെ സമാധാന ചർച്ചക്ക് മധ്യസ്ഥം വഹിച്ച ഒമാനിലേക്ക് തന്നെ ഇറാൻ ആക്രമണം നടത്തിയത് അന്താരാഷ്ട്ര തലത്തിൽ വൻ ആശങ്കയാണ് സൃഷ്ടിക്കുന്നത്.