മോജ്തബ ഖമനയി ഇറാന്റെ പരമോന്നത നേതാവ്
കൊല്ലപ്പെട്ട ആയത്തുല്ല അലി ഖമനയിയുടെ മകൻ മോജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവ്. ഖമനയിയുടെ രണ്ടാമത്തെ മകനാണ് മോജ്തബ ഖമനയി. മോജ്തബ ഖമനയി ‘ഹൊജ്ജത്തുൽ ഇസ്ലാം’ എന്ന മധ്യനിര മതപദവിയിലാണ് നിലവിലുള്ളത്. ഇറാന്റെ ഭരണസംവിധാനത്തിൽ നിർണ്ണായക സ്വാധീനമുള്ള വ്യക്തിയാണ് മോജ്തബ. ഇറാനിലെ മഷ്ഹദിൽ 1969-ലാണ് ജനിച്ച മോജ്തബ ക്വോം സെമിനാരിയിൽ നിന്ന് മതപഠനം പൂർത്തിയാക്കി.
ഇറാനിൽ 2009-ലെ തിരഞ്ഞെടുപ്പിനെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നതിൽ മോജ്തബ ഖമനയി നിർണ്ണായക പങ്ക് വഹിച്ചിരുന്നു. ഐ ആർ ജി എസിലെ അർദ്ധസൈനിക വിഭാഗമായ ബസിജിന്റെ നിയന്ത്രണം മോജ്തബയ്ക്കായിരുന്നു. 1987-1988 കാലഘട്ടത്തിൽ ഇറാൻ- ഇറാഖ് യുദ്ധത്തിലും മോജ്തബ പങ്കെടുത്തിട്ടുണ്ട്. ഫെബ്രുവരി 28-ന് നടന്ന ആക്രമണത്തിൽ പിതാവ് അലി ഖമനയിക്കൊപ്പം മോജ്തബയുടെ മകനും ഭാര്യയും അമ്മയും കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിന്റെ ഭരണഘടന അനുസരിച്ച് പൊതുനയങ്ങൾ പരമോന്നത നേതാവാണ് തീരുമാനിക്കുന്നത്. സായുധ സേനയ്ക്ക് പുറമേ ജുഡീഷ്യൽ സംവിധാനം, രഹസ്യാന്വേഷണം, ഔദ്യോഗിക വാർത്താ മാധ്യമങ്ങൾ എന്നിവ പരമോന്നത നേതാവിന് കീഴിലാണ്. ഇസ്ലാമിക് വിപ്ലവത്തിന് ശേഷം അധികാരമേറ്റെടുത്ത ആയത്തുള്ള റൂഹുള്ള ഖൊമേനിയായിരുന്നു ആദ്യ പരമോന്നത നേതാവ്.റുഹുള്ള ഖൊമേനിയുടെ പിൻഗാമിയായാണ് 1989 മുതൽ ഇറാന്റെ പരമോന്നത നേതാവായി 86 വയസ്സുള്ള ആയത്തുല്ല അലി ഖമനയി എത്തുന്നത്.