{"vars":{"id": "89527:4990"}}

ഇറാന്റെ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന; ഖമനയിയുടെ പിന്‍ഗാമികളെ ലക്ഷ്യം വെക്കുമെന്ന് ഇസ്രയേല്‍

 

പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നതില്‍ തീരുമാനമായെന്ന് സൂചന നല്‍കി ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട്‌സ് അംഗങ്ങള്‍. പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. ഇറാന്റെ അസംബ്ലി ഓഫ് എക്സ്പെര്‍ട്ട് അംഗങ്ങളായ മുഹമ്മദ് മഹ്ദി മിര്‍ബാഗേരിയും ജഫാരിയുമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
നേതൃത്വത്തെ തീരുമാനിക്കാന്‍ വലിയ ശ്രമങ്ങള്‍ നടന്നുവെന്നും നിര്‍ണായകവും ഏകകണ്ഠവുമായ അഭിപ്രായം അംഗീകരിച്ചിട്ടുണ്ടെന്നും മിര്‍ബാഗേരി പറഞ്ഞു.

ഇറാനിലെ ഭരണഘടന അനുസരിച്ച് 88 അംഗ അസംബ്ലി ഓഫ് എക്സ്പെര്‍ട്സ് ആണ് പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത്. കൊല്ലപ്പെട്ട ഖമനയിയുടെ മകന്‍ മോജ്തബ ഖമനയിയെ പരമോന്നത നേതാവായി തിരഞ്ഞെടുത്തതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. കൊല്ലപ്പെട്ട ഖമനയിയുടെ പിന്‍ഗാമികളെ ലക്ഷ്യം വയ്ക്കുമെന്നാണ് ഇസ്രയേലിന്റെ ഭീഷണി. പിന്‍ഗാമികളെ തിരഞ്ഞെടുക്കുന്ന അസംബ്ലി ഓഫ് എക്സ്പെര്‍ട്സിലെ അംഗങ്ങളെയും ലക്ഷ്യം വയ്ക്കുമെന്നും ഇസ്രയേല്‍ സൈന്യം അറിയിച്ചു. ഇറാന്‍ പരമോന്നത നേതാവിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചന വന്നതിനെ തുടര്‍ന്നാണ് സൈന്യത്തിന്റെ പ്രസ്താവന.

അതിനിടെ, ഇറാന്റെ പ്രത്യാക്രമണങ്ങളില്‍ പരുക്കേറ്റ് ഇസ്രയേലില്‍ 1929 പേര്‍ ആശുപത്രികളില്‍ ചികിത്സയിലാണെന്ന് ഇസ്രയേലി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇന്നലെ മാത്രം 157 പേര്‍ക്ക് പരുക്കേറ്റു. ഒന്‍പത് പേരുടെ നില ഗുരുതരമെന്നും 42 പേര്‍ക്ക് സാരമായ പരിക്കെന്നും ഇസ്രയേല്‍ ആരോഗ്യമന്ത്രാലയംവ്യക്തമാക്കി.

അതേസമയം, തെക്കന്‍ ലെബനോണിലെ സൈര്‍ അല്‍ ഗര്‍ബിയയിലുണ്ടായ ഇസ്രയേല്‍ ആക്രമണത്തില്‍ കുട്ടികളടക്കം 19 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ മൂന്നു നില കെട്ടിടമാണ് ആക്രമിക്കപ്പെട്ടത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. ഇറാനിലെ നജഫാബാദ് നഗരത്തില്‍ ഇസ്രയേല്‍ മിസൈല്‍ ആക്രമണം നടത്തി. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് വീണ്ടും മിസൈല്‍ ആക്രമണം. ആക്രമണത്തില്‍ 20ല്‍ ഏറെപ്പേര്‍ കൊല്ലപ്പെട്ടു, 50 പേര്‍ക്ക് പരുക്കേറ്റു. ആദ്യ മിസൈല്‍ ആക്രമണത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നവരാണ് കൊല്ലപ്പെട്ടവരില്‍ ഏറെയും.