{"vars":{"id": "89527:4990"}}

ഇസ്‌റാഈലിന് പട്ടിണിയും ആയുധം; ഗാസയില്‍ 24 മണിക്കൂറിനിടെ കൊല്ലപ്പെട്ടത് 24 പേര്‍

 
ടെല്‍ അവീവ്: ഇസ്‌റാഈലിന്റെ അരുമ സന്തതിയായി കണക്കാക്കപ്പെടുന്ന ഡൊണാള്‍ഡ് ട്രംപ് അധികാരത്തിലേറിയതിന് ശേഷം ഗാസയിലും ലബനാനിലും ഇസ്‌റാഈല്‍ നടത്തുന്ന നരനായാട്ട് കൂടുതല്‍ വ്യാപകമാകുന്നു. 24 മണിക്കൂനിടെ ഗാസയില്‍ ഇന്നലെ മാത്രം കൊല്ലപ്പെട്ടത് 24 പേരാണ്. 112 പേര്‍ക്ക് പരുക്കേറ്റു. മരണ സംഖ്യ വര്‍ധിക്കുമെന്നാണ് രക്ഷാപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. മനുഷ്യാവകാശ പ്രവര്‍ത്തകര്‍ക്ക് നേരെയും ഇസ്‌റാഈല്‍ സൈന്യം ആക്രമണം നടത്തിയിട്ടുണ്ടെന്നും കഴിഞ്ഞ മാസം 20 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കൃത്യമായി സംഘടനയുടെ പേര് എഴുതിയ വാഹനത്തില്‍ സഞ്ചരിച്ച ഓക്‌സ്ഫാം സ്റ്റാഫിന് നേരെയും ആക്രമണം നടന്നിട്ടുണ്ട്. അതിനിടെ, ആക്രമണം രൂക്ഷമായതോടെ ഗാസയില്‍ പട്ടിണി വ്യാപകമായിട്ടുണ്ടെന്നും ജനങ്ങളെ ഇല്ലായ്മ ചെയ്ത് വംശനാശ ആക്രമണം നടത്തുന്ന ഇസ്‌റാഈലിന് പട്ടിണി പോലും ആയുധമായി മാറിയിട്ടുണ്ടെന്ന് യു എന്‍ പ്രത്യേക കമ്മിറ്റി വ്യക്തമാക്കി. അതിനിടെ, ഗാസയില്‍ ഇതുവരെ 43,736 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും പരുക്കേറ്റവരുടെ എണ്ണം ഒരുലക്ഷം കവിഞ്ഞെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ലബനാനില്‍ ഇസ്രാഈല്‍ നടത്തുന്ന ആക്രമണത്തില്‍ 3,365 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.