ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും എവിടെ ഒളിച്ചിരുന്നാലും അയാളെയും വധിക്കുമെന്ന് ഇസ്രായേൽ
ഇറാന്റെ അടുത്ത പരമോന്നത നേതാവ് ആരായാലും വധിക്കുമെന്ന് ഇസ്രയേലിന്റെ ഭീഷണി. പരമോന്നത നേതാവിന്റെ പേര് എന്തായാലും അയാൾ എവിടെ ഒളിച്ചാലും അയാളെ ഉന്മൂലനം ചെയ്യുമെന്ന് ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്‌സ് പറഞ്ഞു. അമേരിക്കയ്ക്കൊപ്പം ചേർന്ന് ഇറാനിലെ ഭരണകൂടത്തെ തച്ചുതകർക്കുമെന്നും കാറ്റ്‌സ് മുന്നറിയിപ്പ് നൽകി.
കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനേയിയുടെ പിന്ഗാമിയായി മകൻ മൊജ്തബ ഖമനയിയെ തിരഞ്ഞെടുത്തെന്നാണ് വിവരം. സുരക്ഷാപ്രശ്‌നങ്ങളെ തുടർന്നാണ് പ്രഖ്യാപനം വൈകുന്നതെന്നാണ് സൂചന. ഇതിനിടെ ആയത്തുള്ള അലി ഖമനയിയുടെ സംസ്‌കാരം ജന്മനാടായ മഷ്ഹദിൽ നടത്താനാണ് തീരുമാനം.
88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പേർട്‌സ് ആണ് ഇറാൻ പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുക. അമേരിക്കയുടെയും ഇസ്രയേലിന്റെയും ആക്രമണത്തെ തുടർന്ന് അതീവരഹസ്യമായി ചേർന്ന യോഗത്തിലാണ് ഖമനയിയുടെ മകൻ മൊജ്തബയെ പിൻഗാമിയായി നിശ്ചിച്ചതെന്നാണ് റിപ്പോർട്ടുകൾ.