{"vars":{"id": "89527:4990"}}

വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചു; അര്‍ബെല്‍ യെഹൂദിനെ ഹമാസ് ഇനിയും മോചിപ്പിക്കാത്തതില്‍ മുന്നറിയിപ്പുമായി ഇസ്രയേൽ

 
ജറുസലേം: ഹമാസ് വെടിനിര്‍ത്തല്‍ വ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ഇസ്രയേല്‍. ഹമാസ് ബന്ദിയാക്കിയ ഇസ്രയേലി സിവിലിയന്‍ അര്‍ബെല്‍ യെഹൂദിനെ ഇനിയും മോചിപ്പിക്കാത്തത് ആണ് ഇസ്രയേലിനെ പ്രകോപിപ്പിച്ചത്. ഇന്നലെ ഹമാസ് നാലു ബന്ദികളെ മോചിപ്പിച്ചെങ്കിലും അക്കൂട്ടത്തില്‍ അര്‍ബെല്‍ യഹൂദ് ഉണ്ടായിരുന്നില്ല. ഇതോടെ വീണ്ടും കടുത്ത നടപടികളിലേക്ക് കടന്നിരിക്കുകയാണ് ഇസ്രയേല്‍. അര്‍ബെല്‍ യഹൂദിനെ മോചിപ്പിക്കാതെ പലസ്തീനികളെ മടങ്ങാന്‍ അനുവദിക്കില്ല എന്നാണ് ഇസ്രയേല്‍ പറയുന്നത്. ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തന്നെ ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തി. ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അര്‍ബെല്‍ യെഹൂദിയെ കൂടി മോചിപ്പിക്കാതെ പലസ്തീനികളെ വടക്കന്‍ ഗാസയിലേക്ക് തിരികെ പോകാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. കുടിയിറക്കപ്പെട്ട ആയിരക്കണക്കിന് പലസ്തീനികള്‍ ഗാസ മുനമ്പിന്റെ വടക്ക് ഭാഗത്തുള്ള അവരുടെ വീടുകളിലേക്ക് മടങ്ങുന്നത് ഇസ്രയേല്‍ സൈന്യം അതിര്‍ത്തിയില്‍ തടഞ്ഞിരിക്കുകയാണ്. നെതന്യാഹുവിന്റെ പ്രഖ്യാപനത്തിന് പിന്നാലെ പ്രതികരണവുമായി ഹമാസും രംഗത്തെത്തി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചിട്ടില്ലെന്നും നെതന്യാഹുവും ഇസ്രയേലും അനാവശ്യ പ്രകോപനം സൃഷ്ടിക്കുകയയാണെന്നുമാണ് ഹമാസ് പറയുന്നത്. അര്‍ബല്‍ യഹൂദ് ജീവിച്ചിരിപ്പുണ്ടെന്നും അടുത്ത ശനിയാഴ്ച മോചിപ്പിക്കുമെന്നും ഹമാസ് വ്യക്തമാക്കി