യെമനിൽ ഇസ്രായേൽ ആക്രമണം നടത്തിയത് ജനവാസ കേന്ദ്രങ്ങളിൽ; കൊല്ലപ്പെട്ടവരുടെ എണ്ണം 35 ആയി
ഖത്തറിൽ ആക്രമണം നടത്തിയതിന് പിന്നാലെ യെമനിലെ ജനവാസ കേന്ദ്രങ്ങളിലേക്കും വ്യാപക ആക്രമണവുമായി ഇസ്രായേൽ. യെമൻ തലസ്ഥാനമായ സനയിലും അൽ ജൗഫ് ഗവർണറേറ്റിലും ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണ് വിവരം
സനയിലെ അൽ തഹ്രീർ പരിസരത്തെ വീടുകൾ, ഒരു മെഡിക്കൽ സ്ഥാപനം, അൽ ജൗഫിന്റെ തലസ്ഥാനമായ അൽ ഹസ്മിലെ സർക്കാർ കോമ്പൗണ്ട്, സാധാരണക്കാർ താമസിക്കുന്ന കോമ്പൗണ്ട് എന്നിവിടങ്ങളിലേക്കാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.
ഇസ്രായേലി ജെറ്റുകൾക്ക് നേരെ തങ്ങൾ ഭൂതല-വ്യോമ മിസൈലുകൾ പ്രയോഗിച്ചെന്നും ഇതോടെ ചില ഇസ്രായേലി ജെറ്റുകൾ ആക്രമണം നടത്താതെ മടങ്ങിയെന്നും ഹൂതി സൈനിക വക്താവ് അറിയിച്ചു. എന്നാൽ യെമൻ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലേക്കാണ് ആക്രമണം നടത്തിയതെന്നാണ് ഇസ്രായേൽ അവകാശപ്പെടുന്നത്.