{"vars":{"id": "89527:4990"}}

ലോകത്തെ ഞെട്ടിച്ച ലൂവ്‌റ മ്യൂസിയം മോഷണം: മുഖ്യ ആസൂത്രകനടക്കം അഞ്ച് പ്രതികൾ പിടിയിൽ
 

 

ഫ്രാൻസിലെ ലുവ്‌റ മ്യൂസിയം മോഷണവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികൾ കൂടി പിടിയിൽ. പ്രധാന ആസൂത്രകൻ ഉൾപ്പെടെയാണ് പിടിയിലായത്. ബുധനാഴ്ച രാത്രി പാരീസിൽ വച്ചാണ് പ്രതികൾ പിടിയിലായത്. നേരത്തെ രണ്ട് പ്രതികളെ രാജ്യം വിടാൻ ശ്രമിക്കുന്നതിനിടെ പോലീസ് പിടികൂടിയിരുന്നു. അതേസമയം മോഷണംപോയ ആഭരണങ്ങൾ ഇതുവരെ പിടിച്ചെടുത്തിട്ടില്ല.

കഴിഞ്ഞ ഞായറാഴ്ചയാണ് ലോകപ്രശസ്തമായ ലൂവ്‌റ മ്യൂസിയത്തിൽ മോഷണം പോയത്. പട്ടാപകൽ വെറും ഏഴ് മിനിറ്റുകൾക്കുള്ളിൽ അമൂല്യരത്‌നങ്ങൾ പതിപ്പിച്ച നെപ്പോളിയന്റെ കിരീടമടക്കമാണ് കളവ് പോയത്. 88 മില്യൺ യൂറോ വിലമതിക്കുന്ന വസ്തുക്കളായിരുന്നു മോഷണം പോയിരുന്നത്.

മ്യൂസിയത്തിൽ അറ്റകുറ്റപ്പണി നടക്കുന്നതിനിടയിൽ, നിർത്തിയിട്ട ട്രക്കിൽ ഘടിപ്പിച്ച യന്ത്രഗോവണിയിലൂടെ ബാൽക്കണിയിലേക്ക് കടന്ന് അവിടുത്തെ ജനാല തകർത്താണ് മോഷ്ടാക്കൾ അകത്ത് കടന്നത്. നെപ്പോളിയൻ ചക്രവർത്തിയുടേയും പത്‌നിയുടേയും ഉൾപ്പെടെ, ചരിത്രപ്രസിദ്ധവും അമൂല്യവുമായ ഫ്രഞ്ച് രാജകീയ രത്‌നങ്ങൾ സൂക്ഷിച്ചിട്ടുള്ള അപ്പോളോ ഗാലറിയുടെ അകത്തേക്ക് മോഷ്ടാക്കൾ കയറിപ്പറ്റുകയും ആഭരണങ്ങളടക്കം കവരുകയുമായിരുന്നു.