{"vars":{"id": "89527:4990"}}

സഹപ്രവർത്തക 'ആന്‍റി' എന്നു വിളിച്ചു; 17 ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ച് കോടതി

 

സഹപ്രവർത്തക ആന്‍റി എന്നു വിളിച്ച് മാനസികമായി പീഡിപ്പിച്ചതിനെതിരേ ബ്രിട്ടനിൽ നൽകിയ കേസിൽ ഇന്ത്യൻ വംശജയ്ക്ക് വിജയം. ഇൽഡ എസ്റ്റീവ്സ് എന്ന ആരോഗ്യപ്രവർത്തക നൽകിയ പരാതിയിൽ 1,425.15 പൗണ്ട് (177385.71 രൂപ) നഷ്ടപരിഹാരമായി നൽകാൻ വെസ്റ്റ് ലണ്ടൻ എൻഎച്ച്എസ് ട്രസ്റ്റിനോട് വാട്ഫോർഡ് എംപ്ലോയ്മെന്‍റ് ട്രിബ്യൂണൽ ജഡ്ജി ജോർജ് ഏലിയറ്റ് ഉത്തരവിട്ടു. ഘനേനിയൻ ഹെറിട്ടേജിലെ നഴ്സ് ചാൾസ് ഒപ്പോങ്ങ് തന്നെ ആന്‍റി എന്നു വിളിച്ച് ഉപദ്രവിച്ചു എന്നാണ് ഇൽഡ പരാതി നൽകിയിരുന്നത്.

ഘനേനിയൻ സംസ്കാരം പ്രകാരം മുതിർന്ന സ്ത്രീകളെ ബഹുമാനിക്കുന്നതിനായാണ് ആന്‍റി എന്നു വിളിക്കുന്നതെന്നും എന്നാൽ സ്റ്റാഫ് നഴ്സ് ചാൾസ് അത്തരത്തിൽ സഹപ്രവർത്തകയെ വിളിക്കാൻ പാടില്ലായിരുന്നുവെന്നും കേസ് പരിഗണിച്ച മൂന്നംഗ പാനൽ വിലയിരുത്തി. അഥവാ ബഹുമാനം പ്രകടിപ്പിക്കാനാണ് ആന്‍റി എന്നു വിളിച്ചതെങ്കിൽ പോലും അപ്പുറത്തുള്ളയാൾ അങ്ങനെ വിളിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ അത് കുറ്റകരമാണെന്നും ചാൾസ് തമാശയ്ക്കു വേണ്ടിയാണ് അത്തരത്തിൽ ഒരു പരാമർശം നടത്തിയതെന്നും പാനൽ വിലയിരുത്തി. ഓഫിസിലും ഓഫിസ് പരിസരത്തും ജോലി കൈമാറുന്ന സമയത്തുമെല്ലാം ഇത്തരത്തിൽ ഒരു പരാമർസമുണ്ടാകുന്നത് സാഹചര്യത്തെ പ്രതികൂലമാക്കുമെന്ന് വ്യക്തമാണ്. അതു കൊണ്ടു തന്നെ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണം നില നിൽക്കുന്നതാണെന്നും കോടതി വിലയിരുത്തി.

എൽഡയുടെ പേര് വിളിച്ച് സംബോധന ചെയ്യേണ്ടതിനു പകരം ചാൾസ് നിരന്തരമായി ആന്‍റി എന്നു വിളിച്ചിരുന്നതായി മറ്റൊരു ആരോഗ്യപ്രവർത്തകയായ ‌എസ്റ്റീവിസ് മൊഴി നൽകിയിട്ടുണ്ട്. 2023 ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലഘട്ടത്തിലെ പരാമർശങ്ങളിലാണ് കേസ് ഫയൽ ചെയ്തിരുന്നത്. അതേ സമയം ആന്‍റി എന്ന പരാമർശത്തിൽ വർഗീയത, വിവേചനം, ഇരയാക്കൽ തുടങ്ങിയ ആരോപണങ്ങൾ പാനൽ തള്ളി.