{"vars":{"id": "89527:4990"}}

ഹമാസിനെ പുറത്താക്കിയില്ലെങ്കിൽ ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന് നെതന്യാഹു
 

 

ഖത്തറിൽ വീണ്ടും ആക്രമണം നടത്താൻ മടിക്കില്ലെന്ന ഭീഷണിയുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഹമാസ് നേതാക്കളെ പുറത്താക്കിയില്ലെങ്കിൽ വീണ്ടും ഖത്തറിൽ ആക്രമണം നടത്തുമെന്നാണ് നെതന്യാഹുവിന്റെ ഭീഷണി. ഖത്തറിനോടും തീവ്രവാദികളെ സംരക്ഷിക്കുന്ന രാജ്യങ്ങളോടും പറയുന്നു, ഒന്നുകിൽ അവരെ പുറത്താക്കുക, അല്ലെങ്കിൽ നിയമത്തിന് മുന്നിൽ കൊണ്ടുവരിക.നിങ്ങൾ അത് ചെയ്തില്ലെങ്കിൽ ഞങ്ങൾ ചെയ്യുമെന്നും നെതന്യാഹു പറഞ്ഞു

സമാധാന ചർച്ചകൾക്കിടെ ഹമാസ് പ്രതിനിധികളെ ലക്ഷ്യമിട്ട് ഖത്തറിലെ ദോഹയിൽ നടത്തിയ ആക്രമണത്തിൽ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് നെതന്യാഹു ഭീഷണി തുടരുന്നത്. നെതന്യാഹുവിന്റെ പ്രസ്താവനയെ അപലപിച്ച് ഖത്തർ രംഗത്തുവന്നു. ഖത്തറിനെ ലക്ഷ്യമിട്ടുള്ള ഭീരുത്വം നിറഞ്ഞ ആക്രമണത്തെയും ഭാവിയിൽ രാജ്യത്തിന്റെ പരമാധികാരം ലംഘിക്കുമെന്ന വ്യക്തമായ ഭീഷണിയെയും ന്യായീകരിക്കാനുള്ള ലജ്ജാകരമായ ശ്രമം എന്നായിരുന്നു നെതന്യാഹുവിന്റെ പ്രസ്താവനയോടുള്ള ഖത്തർ വിദേശകാര്യ മന്ത്രാലത്തിന്റെ പ്രതികരണം. 


ഹമാസിന്റെ ഓഫീസ് പ്രവർത്തിക്കുന്നത് അമേരിക്കയും ഇസ്രയേലും അഭ്യർഥിച്ചത് പ്രകാരമുള്ള ഖത്തറിന്റെ മധ്യസ്ഥ ശ്രമങ്ങളുടെ ചട്ടക്കൂടിനുള്ളിലാണ് എന്ന് നെതന്യാഹുവിന് പൂർണ്ണമായും അറിയാമെന്നും ഖത്തർ വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനിടെ ഇസ്രയേലിന്റെ ആക്രമണം ഭരണകൂട ഭീകരതയാണെന്ന് ഖത്തർ പ്രധാമന്ത്രി വിമർശിച്ചു. സിഎൻഎന്നിന് നൽകിയ അഭിമുഖത്തിലായിരുന്നു ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണം