പശ്ചാത്തപമില്ല; അവസരം കിട്ടിയാൽ ഇനിയുമെറിയും: ഓർമയുണ്ടോ അമെരിക്കൻ പ്രസിഡന്‍റിനെ ഷൂ എറിഞ്ഞ മാധ്യമപ്രവർത്തകനെ

 

പതിനഞ്ച് വർഷങ്ങൾക്കു മുമ്പ്, അധിനിവേശത്തിന്‍റെ ന്യായീകരണങ്ങളുമായി അമെരിക്കയുടെ അക്കാലത്തെ അധിപൻ ജോർജ് ഡബ്ല്യു. ബുഷ് ഇറാഖിലൊരു വാർത്താസമ്മേളനം നടത്തി. അരികിൽ അന്നത്തെ ഇറാഖി പ്രധാനമന്ത്രി നൗറി അൽ മാലിക്കി. പുറകിൽ ഇരുരാജ്യങ്ങളുടെയും പതാകകൾ. അംഗരക്ഷകർ. സർവസുരക്ഷാ സന്നാഹങ്ങൾ. പക്ഷേ മനസിനെ മുറിവേൽപ്പിച്ചതിനെ മറികടക്കാൻ ഒരു സുരക്ഷാസേനയ്ക്കുമാകില്ലല്ലോ. ബുഷ് പറഞ്ഞു തുടങ്ങുന്നതിനു മുമ്പു തന്നെ ഒരു ഷൂ അദ്ദേഹത്തിന്‍റെ നേർക്ക് പറന്നുവന്നു. പിന്നാലെ മറ്റൊരെണ്ണം കൂടി. അതിനുപിന്നാലെയൊരു അലർച്ചയായിരുന്നു.

ഇത് ഇറാഖി ജനതയുടെ വിടവാങ്ങൽ ചുംബനമാണ്. ഇത് ഇറാഖിലെ വിധവകൾക്കും അനാഥർക്കും വേണ്ടിയാണ്, കൊല്ലപ്പെട്ടവർക്കു വേണ്ടിയാണ്. '

വളരെ ശക്തമായൊരു സന്ദേശമായിരുന്നു അത്. അമെരിക്കയുടെ അധിനിവേശ മോഹങ്ങളുടെ മുഖത്തേറ്റ അടിയെന്നു മാധ്യമങ്ങൾ എഴുതി. അന്നാ ഷൂ എറിഞ്ഞയാൾ ഇന്നും പറയുന്നു, ഒരു പശ്ചാത്താപവുമില്ല. അവസരം കിട്ടിയാൽ ഇനിയും എറിയും. ആ ഒരൊറ്റ ചെയ്തിയിലൂടെ ഇറാഖി ജനതയുടെ ആരാധനാപുരുഷനായി മാറിയ വ്യക്തിയാണ്, മുൻതാസർ അൽ സൈദി. ജോർജ് ബുഷിനെ ഷൂ എറിഞ്ഞ മാധ്യമപ്രവർത്തകൻ.

ഒരിക്കലും പശ്ചാത്താപം തോന്നിയിട്ടില്ലെന്നു മുൻതാസർ പറയുന്നു. ഇറാഖിനോട് അമെരിക്ക ചെയ്തത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്ന ശക്തമായ സന്ദേശമാണ് അന്നു നൽകിയത്. മനുഷ്യാവകാശ സംഘടനയുടെ കണക്കുപ്രകാരം അമെരിക്കൻ അധിനിവേശത്തിൽ ഇറാഖിൽ കൊല്ലപ്പെട്ടത് അറുന്നൂറിലധികം പേരാണ്. ഇരുപതു വർഷങ്ങൾക്കു മുമ്പ്, മാർച്ചിലായിരുന്നു അമെരിക്കയുടെ ഇറാഖി അധിനിവേശം. ആദ്യം വ്യോമമാർഗത്തിലും, പിന്നീട് കരയിലൂടെയും പിന്നെ മുറിവുണക്കാൻ കഴിയാത്ത വിധം ആ ജനതയുടെ മനസിലും അധിനിവേശം രക്തമിറ്റിച്ചു.

ആ സംഭവത്തിനു ശേഷം മുൻതാസർ ഒമ്പതു മാസത്തോളം ജയിലിലായിരുന്നു. മോചിതനായ ശേഷം ലെബനനിലേക്കു ജീവിതം പറിച്ചുനട്ടു. 2018-ൽ ഇറാഖി പാർലമെന്‍ററി സീറ്റിലേക്കു മത്സരിക്കണമെന്ന മോഹവുമായി തിരിച്ചെത്തി. പക്ഷേ, ആ ഒരൊറ്റ സംഭവം സൃഷ്ടിച്ച കൾട്ട് ഹീറോയുടെ ആ മോഹം നടന്നില്ല.

എല്ലാ അധികാരവും ആയുധങ്ങളുമുള്ള അഹങ്കാരിയുടെ മുഖത്തു നോക്കിയും ഒരു സാധാരണക്കാരന് നോ എന്നു പറയാൻ സാധിക്കുമെന്നതിനു തെളിവായിരുന്നു ആ സംഭവമെന്നു മുൻതാസർ ഉറച്ചു വിശ്വസിക്കുന്നു. 24 മണിക്കൂറും മനുഷ്യന്‍റെ വേദന മാത്രം കണ്ടു കൊണ്ടിരിക്കുമ്പോൾ അങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.