അനശ്വരതയിലേക്ക് മടങ്ങി നല്ലിടയൻ; ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
Apr 21, 2025, 14:37 IST
ആഗോള കത്തോലിക്കാ സഭയുടെ ഇടയൻ ഫ്രാൻസിസ് മാർപാപ്പ വിടവാങ്ങി. 89 വയസ്സായിരുന്നു. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് ദീർഘകാലം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞ ശേഷം വത്തിക്കാനിലേക്ക് മടങ്ങിയതിന് പിന്നാലെയാണ് അന്ത്യം. ജോർജ് മരിയോ ബെർഗോഗ്‌ളിയോ എന്നാണ് ഫ്രാൻസിസ് മാർപാപ്പയുടെ യഥാർഥ പേര്. കെമിക്കൽ ടെക്‌നീഷ്യൻ ബിരുദം നേടിയ ജോർജ് മരിയോ പിന്നീട് പൗരോഹിത്യത്തിന്റെ വഴി തിരഞ്ഞെടുക്കുകയായിരുന്നു. 1969ൽ ജസ്യൂട്ട് പുരോഹിതനായി സ്ഥാനാരോഹണം ചെയ്തു. 1992ൽ ബിഷപ്പും 1998ൽ ബ്യൂണസ് ഐറിസിന്റെ ആർച്ച് ബിഷപ്പുമായി. 2001ൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പ കർദിനാളാക്കി. ശാരീരിക അവശതകൾ കാരണം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്തപ്പോൾ, പിൻഗാമിയായി. 2013 മാർച്ച് 13ന് ആഗോള കത്തോലിക്ക സഭയുടെ 266-മത് മാർപാപ്പായി സ്ഥാനാരോഹണം. കത്തോലിക്കാ സഭയുടെ തലവനായി അമേരിക്കൻ ഭൂഖണ്ഡത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ മാർപാപ്പ.