{"vars":{"id": "89527:4990"}}

കലാപമൊടുങ്ങി, നേപ്പാൾ സാധാരണ നിലയിലേക്ക്; നിയന്ത്രണം പൂർണമായി ഏറ്റെടുത്ത് സൈന്യം
 

 

ജെൻ സി പ്രക്ഷോഭത്തിന്റെ ചൂട് കുറഞ്ഞതോടെ നേപ്പാൾ സാധാരണ നിലയിലേക്ക്. തുടർ പ്രതിഷേധങ്ങൾക്ക് സാധ്യതയുള്ള പ്രദേശങ്ങളുടെ നിയന്ത്രണം പൂർണമായും സൈന്യം ഏറ്റെടുത്തു. രാജ്യവ്യാപാകമായി സൈന്യം പ്രഖ്യാപിച്ച കർഫ്യൂ തുടരുകയാണ്. ക്രമസമാധാനപാലനത്തിന്റെ നിയന്ത്രണം സൈന്യം കഴിഞ്ഞ ദിവസം ഏറ്റെടുത്തതോടെയാണ് കലാപം പതിയെ ശമിച്ചത്

സൈന്യവുമായുള്ള ചർച്ചകൾക്ക് മുൻ ചീഫ് ജസ്റ്റിസ് സുശീല കർക്കിയെ ജെൻ സി കൂട്ടായ്മ ചുമതലപ്പെടുത്തി. കലാപം രൂക്ഷമായതിനെ തുടർന്ന് പ്രധാനമന്ത്രി കെപി ശർമ ഒലിയും മന്ത്രിമാരും രാജിവെച്ചിരുന്നു. പ്രക്ഷോഭകരെ ഭയന്ന് പല നേതാക്കളും ഒളിവിലാണ്. ഈ സാഹചര്യത്തിൽ നേപ്പാളിൽ ഇടക്കാല സർക്കാരുണ്ടാക്കാനും സാധ്യമല്ല

പ്രക്ഷോഭകാരികൾക്ക് സ്വീകാര്യമായ നിലയിൽ ഒരു ഇടക്കാല സർക്കാരിനെ നിയമിക്കണമെന്നാണ് ആവശ്യമുയരുന്നത്. സർക്കാരിനെ നയിക്കാൻ സുശീല കർക്കിയുടെ പേരാണ് ജെൻ സി കൂട്ടായ്മ മുന്നോട്ടുവെച്ചത്. പ്രക്ഷോഭകാരികളുടെ നിർദേശം സുശീല കർക്കി അംഗീകരിച്ചാൽ അവർ കരസേനാ മേധാവിയുമായി കൂടിക്കാഴ്ച നടത്തും.