കോവിഡ് വാക്സിൻ: 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഓര്‍ഡറുകള്‍ ലഭിച്ചതായി റഷ്യ
മോസ്കോ: റഷ്യ തന്നെ മുമ്പന് ലോകത്തെയാകമാനം പിടിമുറുക്കിയിരിയ്ക്കുന്ന കോവിഡ് എന്ന മഹാമാരിയ്ക്കുള്ള മരുന്നാണ് കണ്ടുപിടിച്ചതായി റഷ്യ അവകാശപ്പെടുന്നത്.
ചൊവ്വാഴ്ച രാവിലെയാണ് കോവിഡ് എന്ന മഹാമാരിയ്ക്കെതിരെയുള്ള വാക്സിന് റഷ്യയില് രജിസ്റ്റര്‍ ചെയ്തതായി റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുടിന്‍ ലോകത്തെ അറിയിച്ചത്. തന്‍റെ മകള്‍ സ്വയം ഈ കുത്തിവെപ്പ് സ്വീകരിച്ചിരുന്നെന്നും ഇത് അനുകൂല പ്രതികരണമാണ് നല്‍കിയതെന്നും പുടിന്‍ വെളിപ്പെടുത്തിയിരുന്നു. ആദ്യ ഘട്ടത്തില്‍ മകള്‍ക്ക് പനി വര്‍ധിച്ചെങ്കിലും പിന്നീട് സാധാരണ നിലയിലെത്തിയെന്നും പുടിന്‍ പറഞ്ഞു. വാക്സിന്‍ സുരക്ഷിതമാണെന്നും ദീര്‍ഘകാല പ്രതിരോധ ശേഷി ഉണ്ടാക്കിയതായും പുടിന്‍ അഭിപ്രായപ്പെട്ടു.
അതേസമയം, റഷ്യ നിര്‍മ്മിച്ച വാക്സിന് വന്‍ ഡിമാന്‍ഡ് ആണ്. 20 രാജ്യങ്ങളില്‍ നിന്നായി 100 കോടി ഡോസുകളുടെ ഓര്‍ഡര്‍ ലഭിച്ചതായി റഷ്യന്‍ ഡയറക്ട് ഇന്‍വസ്റ്റ്‌മെന്റ് ഫണ്ട് മേധാവി കിറില്‍ ദിമിത്രിയേവ് അറിയിച്ചു. മറ്റ് അഞ്ചു രാജ്യങ്ങള്‍ക്കൊപ്പം 500 ദശലക്ഷം വാക്സിന് ഡോസുകള്‍ നിര്‍മിക്കാനാണു പദ്ധതിയെന്നും അദ്ദേഹം വ്യക്തമാക്കി. വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങള്‍ ബുധനാഴ്ച ആരംഭിക്കുമെന്നും സെപ്റ്റംബര്‍ മുതല്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മാണം തുടങ്ങുമെന്നും ദിമിത്രിയേവ് പറഞ്ഞു.
റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗമാലെയ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും ചേര്‍ന്നാണ് വാക്സിന്‍ വികസിപ്പിച്ചത്. റഷ്യന്‍ ഉപപ്രധാനമന്ത്രി നല്‍കുന്ന വിവര പ്രകാരം ആഗസ്റ്റ് മാസത്തില്‍ മെഡിക്കല്‍ സ്റ്റാഫുകള്‍ക്ക് വാക്സിനേഷന്‍ നടത്താന്‍ സര്‍ക്കാര്‍ പദ്ധതിയിട്ടിട്ടുണ്ട്.
പുതുതായി കണ്ടെത്തിയ കോവിഡ് വാക്സിന് സോവിയറ്റ് സാറ്റലൈറ്റിന്റെ പേരാണ് റഷ്യ നല്കിയിരിയ്ക്കുന്നത്. സ്പുട്നിക് വി എന്ന പേരാണ് വാക്സിന് നല്‍കിയിരിക്കുന്നത്