പ്രത്യേക സൈനിക വിമാനം അയച്ച് റഷ്യ; മൊജ്തബ ഖമനയി മോസ്‌കോയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനയി റഷ്യയിൽ ചികിത്സയിലെന്ന് റിപ്പോർട്ട്. ഇസ്രായേൽ-യുഎസ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് മൊജ്തബ മോസ്‌കോയിലേക്ക് ചികിത്സക്കായി പോയെന്ന് കുവൈത്ത് ആസ്ഥാനമായുള്ള അൽ ജരിദ പത്രം റിപ്പോർട്ട് ചെയ്തു.
റഷ്യയുടെ സംരക്ഷണയിലാണ് ചികിത്സ. മൊജ്തബക്കായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ പ്രത്യേക സൈനിക വിമാനം അയച്ചെന്നും റിപ്പോർട്ടിൽ പറയുന്നു. അതീവ രഹസ്യമായിട്ടായിരുന്നു നീക്കം. പരമോന്നത നേതാവുമായി അടുപ്പമുള്ള ഉദ്യോഗസ്ഥരിൽ നിന്നാണ് ഈ വിവരം ലഭിച്ചതെന്നും അൽ ജരീദ പറയുന്നു
എന്നാൽ ക്രെംലിനിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഇതുസംബന്ധിച്ച ചോദ്യങ്ങളോട് റഷ്യൻ അധികൃതർ പ്രതികരിച്ചില്ല. മൊജ്തബയുമായി ബന്ധപ്പെട്ട എല്ലാ ആശയവിനിമയങ്ങളും ഇപ്പോൾ ഐആർജിസിയുടെ നിയന്ത്രണത്തിലാണ്. ആയത്തുല്ല അലി ഖൊമേനി കൊല്ലപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹത്തിന്റെ മകനായ മൊജ്തബ ഇറാന്റെ പുതിയ പരമോന്നത നേതാവായത്.