സദ്ദാമിന്റെയും ഗദ്ദാഫിയുടെയും ഗതി വരാതിരുന്നത് ചാഞ്ചല്യമില്ലാത്ത നിലപാടുകളാൽ'; ഖമനെയിയെക്കുറിച്ച് കെ ടി ജലീലിൻ്റെ ഫേസ്ബുക്ക് കുറിപ്പ്
ടെഹ്‌റാൻ: ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു.
താൻ ഏതുസമയവും വധിക്കപ്പെടുമെന്ന് അലി ഖാംനായ് സംശയിച്ചിരുന്നുവെന്നും പരലോകം പൂകാനുള്ള തയ്യാറെടുപ്പിലായിരുന്നു അദ്ദേഹമെന്ന് പല സംഭാഷണങ്ങളും വ്യക്തമാക്കുന്നുണ്ടെന്നും കെടി ജലീൽ ചൂണ്ടിക്കാട്ടി. ഇറാഖിനും ലിബിയക്കും വന്ന ദുർഗതി ഇറാനു വരാതിരിക്കാൻ കാരണമായത് അദ്ദേഹത്തിന്റെ ചാഞ്ചല്യമില്ലാത്ത നിലപാടായിരുന്നു. അല്ലായിരുന്നെങ്കിൽ സദ്ദാം ഹുസൈന്റെയും മുഅമ്മർ ഗദ്ദാഫിയുടെയും അവസ്ഥ അലി ഖാംനായ്ക്കും വരുമായിരുന്നു. ആണവ ശക്തിയാകാനുള്ള ശ്രമങ്ങൾ ഇറാഖോ ലിബിയയോ നടത്തിയിരുന്നെങ്കിൽ ആഭ്യന്തര കലാപത്തിലൂടെ അവർ നിഷ്കരുണം പുറത്താക്കപ്പെട്ട് കൊലക്കത്തിക്ക് ഇരയാകുമായിരുന്നില്ല. മനക്കരുത്തിന്റെയും ധീരതയുടെയും സാമ്രാജ്യത്വ വിരുദ്ധതയുടെയും ജീവൽ പ്രതീകമായ രക്തസാക്ഷികൾക്ക് അദ്ദേഹം കുറിപ്പിലൂടെ അഭിവാദ്യങ്ങൾ അർപ്പിച്ചു.
ദശലക്ഷങ്ങൾ അണിനിരന്ന വിലാപയാത്ര
86 കാരനായ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന്റെ വിയോഗത്തിൽ കണ്ണീർ പൊഴിക്കുകയും അലമുറയിട്ട് കരയുകയും ചെയ്ത ലക്ഷക്കണക്കിന് മനുഷ്യരെയാണ് ലോകം കണ്ടത്. ഡൊണാൾഡ് ട്രംപിനോ ബെഞ്ചമിൻ നെതന്യാഹുവിനോ സ്വപ്നത്തിൽ പോലും സങ്കൽപിക്കാൻ കഴിയാത്ത നേട്ടമാണിതെന്ന് കെ.ടി. ജലീൽ വിശേഷിപ്പിച്ചു. ടെഹ്‌റാനിലെ പ്രശസ്തമായ അസാദി (സ്വാതന്ത്ര്യ) സ്ക്വയർ മുതൽ കിലോമീറ്ററുകളോളം ദൂരം ജനങ്ങളാൽ നിറഞ്ഞുകവിഞ്ഞു. അന്ത്യയാത്രയിൽ ജനക്കൂട്ടം വലിയ തോതിൽ വികാരാധീനരാകുകയും, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു എന്നിവർക്കെതിരെ കടുത്ത മുദ്രാവാക്യങ്ങൾ വിളിക്കുകയും ചെയ്തു. കടുത്ത ചൂടും ജനത്തിരക്കും നിയന്ത്രിക്കാൻ ഫയർഫോഴ്സ് വാഹനങ്ങളിൽ നിന്ന് ജനക്കൂട്ടത്തിനു മേൽ വെള്ളം തളിക്കേണ്ട സാഹചര്യം വരെ ഉണ്ടായി.
രാഷ്ട്രീയ ജീവിതവും അന്താരാഷ്ട്ര പ്രതികരണങ്ങളും
1939 ഏപ്രിൽ 19-ന് ഇറാാനിലെ മഷഹദിൽ ജനിച്ച അലി ഖാംനായ്, 1979-ലെ അമേരിക്കൻ വിരുദ്ധ ഇസ്ലാമിക വിപ്ലവത്തിന് നേതൃത്വം നൽകിയ ശേഷമാണ് പേർഷ്യൻ ജനതയുടെ കണ്ണിലുണ്ണിയായി മാറിയത്. 1981 മുതൽ 1989 വരെ ഇറാന്റെ മൂന്നാമത്തെ പ്രസിഡന്റായും, തുടർന്ന് 1989 ജൂൺ മുതൽ ഇറാന്റെ രണ്ടാമത്തെ പരമോന്നത നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. ഇറാന്റെ സായുധ സേനകളുടെയും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെയും (IRGC) കമാൻഡർ-ഇൻ-ചീഫായിരുന്നു. ആണവ പദ്ധതികളെ പിന്തുണച്ചിരുന്ന അദ്ദേഹം വിദേശനയങ്ങളിൽ കടുത്ത അമേരിക്കൻ-ഇസ്രായേൽ വിരുദ്ധ പക്ഷക്കാരനായിരുന്നു. ജോർദാനിലെ റോയൽ ഇസ്ലാമിക് സ്ട്രാറ്റജിക് സ്റ്റഡീസ് സെന്ററിന്റെ "The Muslim 500" പട്ടികയിലും അദ്ദേഹം ഇടംപിടിച്ചിട്ടുണ്ട്. 2026 ഫെബ്രുവരി 28-ന് ടെഹ്‌റാനിൽ ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിലാണ് അലി ഖാംനായ് കൊല്ലപ്പെട്ടത്. തുടർന്ന് അദ്ദേഹത്തിന്റെ മകനായ മുജ്തബ ഖാംനായ് പുതിയ പരമോന്നത നേതാവായി അവരോധിതനായി. ഈ കൊലപാതകത്തെ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിൻ "അന്താരാഷ്ട്ര നിയമങ്ങളുടെയും മാനവികതയുടെയും നഗ്നമായ ലംഘനം" എന്ന് വിശേഷിപ്പിക്കുകയും ചൈനീസ് വിദേശകാര്യ മന്ത്രാലയം ശക്തമായി അപലപിക്കുകയും ചെയ്തു.
സംസ്കാര ചടങ്ങുകൾ
അലി ഖാംനായിയുടെ മയ്യത്ത് സംസ്കാര ചടങ്ങിലേക്ക് നൂറോളം രാജ്യങ്ങളാണ് ഔദ്യോഗിക പ്രതിനിധി സംഘങ്ങളെ അയച്ചത്. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര സഹമന്ത്രി പബിത്ര മാർഗര, ബീഹാർ ഗവർണർ സയ്യിദ് അതാ ഹസ്‌നൈൻ എന്നിവർ പങ്കെടുത്തു. ഇന്ത്യയുടെ എക്കാലത്തെയും നല്ല സുഹൃത്താണ് ഇറാൻ. റഷ്യ, അഫ്ഗാനിസ്ഥാൻ, നമീബിയ, തുർക്മെനിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ഔദ്യോഗിക നയതന്ത്ര സംഘങ്ങൾ ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ലയിൽ എത്തി അന്ത്യോപചാരം അർപ്പിച്ചു. ആറ് ദിവസം നീണ്ടുനിന്ന വിലാപയാത്രകൾക്ക് ശേഷം, ജൂലൈ ഒൻപതിന് അദ്ദേഹത്തിന്റെ ജന്മസ്ഥലമായ മഷ്ഹദിലെ വിശുദ്ധമായ ഇമാം റെസ മസ്ജിദിലാണ് ഭൗതികശരീരം ഔദ്യോഗികമായി ഖബറടക്കുക.