ഇറാനുമായുള്ള യുദ്ധത്തിൽ അമേരിക്കയ്ക്ക് ഇതുവരെ ചെലവായത് 37.5 ബില്യൺ ഡോളർ; കൂടുതൽ ഫണ്ട് വേണമെന്ന് പെൻ്റഗൺ
വാഷിംഗ്‌ടൺ: ഇറാനുമായുള്ള സൈനിക സംഘർഷത്തിന് ഇതുവരെ അമേരിക്കൻ മുൻകൈയിൽ 37.5 ബില്യൺ ഡോളർ (ഏകദേശം 3.14 ലക്ഷം കോടി രൂപ) ചെലവഴിച്ചതായി യുഎസ് പ്രതിരോധ വകുപ്പ് (പെൻ്റഗൺ) വ്യക്തമാക്കി. അമേരിക്കൻ ജനപ്രതിനിധി സഭയ്ക്കു മുന്നിൽ നൽകിയ വിശദീകരണത്തിലാണ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇതുവരെയുള്ള യുദ്ധച്ചെലവിൻ്റെ ഔദ്യോഗിക കണക്കുകൾ പുറത്തുവിട്ടത്.
യുദ്ധം തുടരുന്ന പശ്ചാത്തലത്തിൽ സൈനിക നീക്കങ്ങൾ തടസ്സമില്ലാതെ മുന്നോട്ട് കൊണ്ടുപോകാൻ അടിയന്തരമായി കൂടുതൽ ഫണ്ട് വകയിരുത്തണമെന്ന് അമേരിക്കൻ സെനറ്റ് കമ്മിറ്റിയോട് പെൻ്റഗൺ ആവശ്യപ്പെട്ടു. മുൻപ് കണക്കാക്കിയതിനേക്കാൾ ഉയർന്ന തുകയാണ് ഇപ്പോൾ ചെലവായിരിക്കുന്നത്.
ഇറാനെതിരായ സൈനിക നടപടികൾ പൂർണ്ണ തോതിൽ തുടരുമ്പോൾ ഉണ്ടാകുന്ന സാമ്പത്തിക ബാധ്യത യുഎസ് കോൺഗ്രസിൽ വലിയ തർക്കങ്ങൾക്ക് വഴിതുറന്നിട്ടുണ്ട്. യുദ്ധത്തിനായി കൂടുതൽ പണം വകയിരുത്തുന്നതിനെ പ്രതിപക്ഷമായ ഡെമോക്രാറ്റുകൾ ശക്തമായി എതിർത്തു. രാജ്യത്തെ സാമ്പത്തിക സ്ഥിതിയെ ബാധിക്കുന്ന രീതിയിൽ യുദ്ധം ദീർഘിപ്പിക്കരുതെന്നാണ് കോൺഗ്രസിലെ പ്രമുഖ അംഗങ്ങളുടെ നിലപാട്.