ഉക്രെയ്ന്റെ വൻ ഡ്രോൺ ആക്രമണം; മോസ്കോയിലെ മുഴുവൻ വിമാനത്താവളങ്ങളും അടച്ചു
മോസ്കോ: യുദ്ധം ആരംഭിച്ചതിനു ശേഷമുള്ള ഏറ്റവും വലിയ ഉക്രേനിയൻ ഡ്രോൺ ആക്രമണത്തെത്തുടർന്ന് റഷ്യൻ തലസ്ഥാനമായ മോസ്കോയിലെ എല്ലാ വിമാനത്താവളങ്ങളും അടച്ചുപൂട്ടി. വിമാനത്താവളങ്ങളുടെ പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായും സർവീസുകൾ പൂർണ്ണമായി റദ്ദാക്കുകയോ വഴിതിരിച്ചുവിടുകയോ ചെയ്തതായും റഷ്യൻ വ്യോമയാന മന്ത്രാലയം അറിയിച്ചു.
മോസ്കോ ലക്ഷ്യമാക്കി വന്ന ഇരുന്നൂറോളം ഡ്രോണുകൾ വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് വെടിവെച്ചിട്ടതായി മോസ്കോ മേയർ സെർജി സൊബയാനിൻ വ്യക്തമാക്കി. വൻതോതിലുള്ള ഈ ആക്രമണത്തെത്തുടർന്ന് ഷെറെമെറ്റീവോ, വ്നുകോവോ, ദൊമോദെദൊവോ, ഷുകൊവ്സ്കി എന്നീ നാല് പ്രധാന അന്താരാഷ്ട്ര വിമാനത്താവളങ്ങളാണ് അടിയന്തരമായി അടച്ചത്. വിമാനത്താവളങ്ങളിൽ ഉണ്ടായിരുന്ന യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. ഡ്രോൺ ആക്രമണത്തിൽ മോസ്കോയിലെ ഒരു പ്രമുഖ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് തീപിടിച്ചതായും അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്.