{"vars":{"id": "89527:4990"}}

സൗദിയിൽ ആണവ ഇന്ധന സമ്പുഷ്ടീകരണത്തിന് വഴിതുറന്ന് അമേരിക്ക; ചരിത്രപരമായ ആണവ കരാറിൽ ഒപ്പുവെച്ചു

 

വാഷിംഗ്ടൺ: സൗദി അറേബ്യയിൽ സ്വന്തമായി ആണവ ഇന്ധനം (യൂറേനിയം) സമ്പുഷ്ടീകരിക്കാൻ വഴിതുറക്കുന്ന ചരിത്രപരമായ സിവിൽ ആണവ സഹകരണ കരാറിൽ (123 Agreement) അമേരിക്കയും സൗദിയും ഒപ്പുവെച്ചു.

​യു.എസ് എനർജി സെക്രട്ടറി ക്രിസ് റൈറ്റും സൗദി ഊർജ്ജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനുമാണ് കരാറിൽ ഒപ്പുവെച്ചത്. ഈ കരാറിലൂടെ സൗദി അറേബ്യയിൽ സിവിലിയൻ ആവശ്യങ്ങൾക്കായി ആണവനിലയങ്ങൾ നിർമ്മിക്കുന്നതിനും ഭാവിയിൽ സൗദി മണ്ണിൽ തന്നെ യൂറേനിയം സമ്പുഷ്ടീകരിക്കുന്നതിനും അമേരിക്കൻ കമ്പനികളുടെ സഹായം ലഭ്യമാകും.

​സൗദി അറേബ്യക്ക് സ്വന്തമായി ആണവ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പത പാതയൊരുക്കുന്ന ഈ നീക്കം പശ്ചിമേഷ്യൻ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സൗദിക്ക് ഇന്ധന സമ്പുഷ്ടീകരണത്തിനുള്ള അനുമതി നൽകുന്നത് മേഖലയിൽ ആയുധ മത്സരത്തിന് വഴിവെച്ചേക്കാമെന്ന് ആണവ വ്യാപന വിരുദ്ധ വിദഗ്ധരും അമേരിക്കൻ കോൺഗ്രസിലെ ചില പ്രതിനിധികളും മുന്നറിയിപ്പ് നൽകുന്നുണ്ട്.