യുഎസ്-ഇറാൻ സമാധാന ചർച്ച പരാജയപ്പെട്ടു; ജെ.ഡി. വാൻസ് മടങ്ങി
ഇസ്‌ലാമാബാദ്: ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അറുതി വരുത്താൻ പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന ചരിത്രപരമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടു. 21 മണിക്കൂർ നീണ്ട മാരത്തൺ ചർച്ചകൾക്ക് ഒടുവിൽ ധാരണയിലെത്താൻ കഴിയാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പാകിസ്താനിൽ നിന്ന് മടങ്ങി.
ഇറാൻ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ആണവായുധങ്ങൾ ഉപേക്ഷിക്കണമെന്ന അമേരിക്കയുടെ കർശനമായ ആവശ്യം ഇറാൻ തള്ളിയതാണ് ചർച്ചകൾ വഴിമുട്ടാൻ പ്രധാന കാരണം. കൂടാതെ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം, ഇസ്രായേൽ-ലെബനൻ സംഘർഷം എന്നീ വിഷയങ്ങളിലും ഇരുവിഭാഗവും വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ല.
അമേരിക്കയുടെ ഭാഗത്തുനിന്ന് അമിതമായ സമ്മർദ്ദവും അന്യായമായ ആവശ്യങ്ങളുമാണ് ഉണ്ടായതെന്ന് ഇറാൻ ആരോപിച്ചു. ഫെബ്രുവരിയിൽ ആരംഭിച്ച യുദ്ധത്തിന് താത്കാലിക ആശ്വാസമായി പ്രഖ്യാപിച്ച രണ്ടാഴ്ചത്തെ വെടിനിർത്തൽ കാലാവധി അവസാനിക്കാനിരിക്കെ, ചർച്ചകൾ പരാജയപ്പെട്ടത് പശ്ചിമേഷ്യയെ വീണ്ടും കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.