{"vars":{"id": "89527:4990"}}

റഷ്യ-യുക്രൈൻ യുദ്ധത്തിന് അവസാനമാകുമോ; സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ

 
റഷ്യ-യുക്രൈൻ സമാധാന ചർച്ച ഇന്ന് ജിദ്ദയിൽ നടക്കും.ചർച്ചയ്ക്ക് മുന്നോടിയായി യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി സൗദിയിലെത്തി. സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി സെലൻസ്‌കി കൂടിക്കാഴ്ച്ച നടത്തി. ഭാഗിക വെടിനിർത്തലിന് യുക്രൈൻ തയ്യാറാകുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക് റൂബിയോ പ്രതീക്ഷ പ്രകടിപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക-യുക്രൈൻ പ്രതിനിധികൾ ഇന്ന് ജിദ്ദയിൽ വെച്ചാണ് ചർച്ച നടത്തുന്നത്. സമാധാനം പുനസ്ഥാപിക്കാനുള്ള എല്ലാ ശ്രമങ്ങൾക്കും സൗദി കൂടെയുണ്ടാകുമെന്ന് കിരീടാവകാശി പറഞ്ഞു. ഇന്ന് നടക്കുന്ന സമാധാന ചർച്ചയിൽ സെലൻസ്‌കി നേരിട്ട് പങ്കെടുക്കുന്നില്ല. ചർച്ചയ്ക്കായി അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുടെ നേതൃത്വത്തിലുളള സംഘം ഇന്നലെ ജിദ്ദയിലെത്തി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. സൗദിയുടെ മധ്യസ്ഥതയിൽ ഇന്ന് നടക്കുന്ന അമേരിക്ക-യുക്രൈൻ ഉന്നത തല ചർച്ചയിൽ വ്യോമ നാവിക വെടിനിർത്തൽ നിർദേശം മുന്നോട്ട് വെയ്ക്കുമെന്നാണ് റിപ്പോർട്ട്.