ബജറ്റ് ചർച്ചക്ക് മറുപടി: നിയമസഭയിൽ കൂടുതൽ പ്രഖ്യാപനങ്ങൾ നടത്തി ധനമന്ത്രി
![](https://metrojournalonline.com/wp-content/uploads/2025/02/balagopal-780x470.avif)
സംസ്ഥാന ബജറ്റ് സംബന്ധിച്ച ചർച്ചകൾക്ക് നിയമസഭയിൽ നൽകിയ മറുപടിയിൽ ധനമന്ത്രി കെ എൻ ബാലഗോപാൽ പുതിയ പ്രഖ്യാപനങ്ങൾ നടത്തി. അഇ ഷൺമുഖദാസ് മെമ്മോറിയൽ ആയുർവേദിക് ചൈൽഡ് ആന്റ് അഡോളസെന്റ് കെയർസെന്ററിന്റെ വികസനത്തിനായി 2 കോടി രൂപ വകയിരുത്തുന്നതായി മന്ത്രി പ്രഖ്യാപിച്ചു. പ്രകൃതിക്ഷോഭത്തിന് ഇരയാകുന്ന കർഷകരുടെ ദുരിതാശ്വാസത്തിനായി 7.5 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ഇതിലെ കുടിശ്ശിക കൊടുത്തുതീർക്കാനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
നാദാപുരം മണ്ഡലത്തിലെ വിലങ്ങാട് പ്രകൃതിക്ഷോഭ പരിഹാര പ്രവർത്തനങ്ങൾക്ക് പ്രത്യേകമായി പദ്ധതി തയ്യാറാക്കും. പുതുക്കാട് മണ്ഡലത്തിലെ ആറ്റപ്പിള്ളി റെഗുലേറ്റർ കം ബ്രിഡ്ജിന്റെ തകർന്ന അപ്രോച്ച് റോഡ് നിർമാണത്തിന് ആവശ്യമായ പരിശോധനകൾക്ക് ശേഷം നടപ്പിലാക്കാൻ ആവശ്യമായ നടപടി സ്വീകരിക്കും. കാംകോയുടെ പുനരുജ്ജീവന പ്രവർത്തനങ്ങൾക്കായി ഒരു കോടി രൂപ അനുവദിക്കുന്നു.
കൂത്തുപറമ്പിലെ നരിക്കോട് മല വാഴമല വിമാനപ്പാറ, പഴശ്ശി ട്രക്ക് പാത്ത് എന്നിവ കേന്ദ്രീകരിച്ച് ഒരു ടൂറിസം ശൃംഖല രൂപീകരിക്കുന്നതിനുള്ള നടപടി സ്വീകരിക്കും.
സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ മാനേജ്‌മെന്റ് പദ്ധതിയ്ക്കായി അധികമായി ഒരു കോടി രൂപ അനുവദിക്കുന്നു. കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുളത്തൂർ ജംഗ്ഷനിൽ നിന്നും എയർപോർട്ടിലേക്ക് എത്തിച്ചേരുന്ന റോഡ് നവീകരിക്കാൻ അടിയന്തിര നടപടി സ്വീകരിക്കും. ഒരു വ്യക്തിയെ സംബന്ധിക്കുന്ന ഭൂമി ഉൾപ്പെടെയുള്ള എല്ലാ ആസ്തിവിവരങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ട് ഒരു ഡിജിറ്റൽ പ്രോപ്പർട്ടി കാർഡ് പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി 2 കോടി രൂപ അനുവദിക്കുന്നു.
പട്ടയം മിഷനിൽ നിലവിൽ 1,80,899 പട്ടയങ്ങൾ വിതരണം ചെയ്തു കഴിഞ്ഞു. പട്ടയ മിഷന് നിലവിൽ 3 കോടി രൂപ ബജറ്റിൽ വകയിരുത്തിയിരുന്നു. ഇതിന് പുറമെ 2 കോടി രൂപ കൂടി അനുവദിക്കുന്നു. ഡിജിറ്റൽ സർവ്വേ പ്രവർത്തനത്തിൽ കേരളം രാജ്യത്തിനും ലോകത്തിനും മാതൃകയാണ്. നാഷണൽ കോൺക്ലേവ് ഓൺ ഡിജിറ്റൽ സർവ്വേ ആന്റ് ഇന്റഗ്രേറ്റഡ് പോർട്ടൽ തിരുവനന്തപുരത്ത് സംഘടിപ്പിക്കാൻ 25 ലക്ഷം രൂപ വകിയിരുത്തുന്നു. റവന്യൂ വകുപ്പ് നൽകിവരുന്ന ഡിജിറ്റൽ സേവനങ്ങൾ പൊതുജനങ്ങളിലേക്ക് എത്തുന്നതിനായി ഒരു ഇ-സാക്ഷരതാ ക്യാമ്പയിന് തുടക്കം കുറിക്കാൻ ഉദ്ദേശിക്കുന്നു. ഇതിനായി ഒരു കോടി രൂപ വകയിരുത്തുന്നു. ആയുർവേദത്തിന് പ്രസിദ്ധമായ തൃത്താലയിലെ ആയുർവേദ പാർക്കിന് 2 കോടി രൂപ വകയിരുത്തുന്നു.
ബാലരാമപുരം മുതൽ കളിയിക്കാവിള വരെയുള്ള നാഷണൽ ഹൈവേ വികസനം സമയബന്ധിതമായി പൂർത്തിയാക്കും. ഇതിനായി കിഫ്ബി വഴി പണം അനുവദിക്കും. ഇരിക്കൂറിലെ വിനോദസഞ്ചാര കേന്ദ്രമായ പാലക്കയം തട്ടിന്റെ അടിസ്ഥാനസൗകര്യവികസനത്തിന് ഒരു കോടി രൂപ അനുവദിക്കുന്നു. കളമശ്ശേരി നിയോജകമണ്ഡലത്തിലെ കരുമാളൂർ പഞ്ചായത്തിനെയും കുന്നുകര പഞ്ചായത്തിനെയും ബന്ധിപ്പിച്ച് പെരിയാറിന് കുറുകെ പാലം നിർമ്മാണം ഈ വർഷം തന്നെ ആരംഭിക്കുന്നതിന് നടപടി സ്വീകരിക്കും. കയർ, കശുവണ്ടി, കൈത്തറി തുടങ്ങിയ പരമ്പരാഗത മേഖലകളെ കുറിച്ച് പഠിക്കാൻ നിയോഗിച്ച വിദഗ്ദ്ധ സമിതി ശിപാർകൾ സമയബന്ധിതമായി നടപ്പിലാക്കും.
കോട്ടയ്ക്കൽ ആയുർവേദ കോളേജ് വികസനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനും കിഫ്ബി പദ്ധതിയിൽപ്പെടുത്തി നടപടി സ്വീകരിക്കും. ജി.എസ്.ടി വകുപ്പിലെ നികുതിദായ സേവന വിഭാഗത്തിന്റെയും ഓഡിറ്റ് വിഭാഗത്തിന്റെയും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനായി ഫേസ് ലെസ്സ് അഡ്ജൂഡിക്കേഷൻ സംവിധാനം നടപ്പിലാക്കും. ഇതിനാവശ്യമായ സോഫ്റ്റുവെയർ ഹാർഡ് വെയർ ക്രമീകരണങ്ങൾ നടപ്പിലാക്കുന്നതിനായി 3 കോടി രൂപ അനുവദിക്കുന്നു. നിരീക്ഷ സ്ത്രീ നാടകവേദിയ്ക്ക് 5 ലക്ഷം രൂപ വകയിരുത്തുന്നു.
കുറ്റ്യാടി ടൗണിൽ നിന്നും പഴശ്ശി..ചരിത്ര സ്മാരകം ഉൾപ്പടെയുള്ള മേഖല ടൂറിസം സാധ്യതയുള്ളതാണ്. ഇത് വികസിപ്പിക്കുന്നതിനായി 2 കോടി രൂപ അനുവദിക്കും. വാമനപുരത്തെ വെഞ്ഞാറമൂട് സാംസ്‌കാരിക സഹകരണ സംഘത്തിന് ഒറ്റത്തവണ ഗ്രാന്റായി 10 ലക്ഷം രൂപ അനുവദിക്കുന്നു. കോഴിക്കോട് വെസ്റ്റ് ഹിൽ ഹട്ട് റോഡ് പുലിമുട്ട് നിർമ്മാണത്തിന് മദ്രാസ് ഐ.ഇ.ടി പഠന റിപ്പോർട്ട് പ്രകാരം ആവശ്യമായ നടപടി സ്വീകരിക്കും. ഇതിനായി ജിയോട്യൂബ് ഉപയോഗിച്ച് ആധുനിക നിർമ്മാണ മാതൃകകളുടെ സാധ്യത പരിശോധിക്കും. കേരളത്തിലെ പ്രധാനപ്പെട്ട വിനോദസഞ്ചാര കേന്ദ്രം എന്ന വസ്തുത കണക്കിലെടുത്ത് ആതിരപ്പിള്ളി ടൂറിസം മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനുള്ള ആവശ്യമായി നടപടികൾ പരിഗണിക്കും. ഇതിന് അടിസ്ഥാന സൗകര്യം ഒരുക്കുന്നതിനായി 2 കോടി അനുവദിക്കും.
കേരള സ്റ്റേറ്റ് ബുക്ക് മാർക്കിന്റെ ബുക്ക് കഫേയ്ക്ക് 20 ലക്ഷം രൂപ അനുവദിക്കുന്നു. കട്ടപ്പന മുനിസിപ്പാലിറ്റിയിലെ ഗതാഗത കുരുക്കിന് പരിഹാരമായി റിംഗ് റോഡ് നിർമ്മാണത്തിനുള്ള പദ്ധതി നടപ്പിലാക്കും. ഇതിനായി 5 കോടി രൂപ വകയിരുത്തുന്നു. തോട്ടം മേഖലയിലെ പാർപ്പിട പ്രശ്‌നം പരിഹരിക്കുന്നതിനും ലയം പുനർനിർമ്മിക്കുന്നതിനുമായി 10 കോടി രൂപ വകയിരുത്തുന്നു. തലശ്ശേരി താലൂക്ക് ആശുപത്രി മാറ്റി സ്ഥാപിക്കുന്നതിനാവശ്യമായ നടപടി വേഗത്തിലാക്കും തലശ്ശേരി ഹെറിറ്റേജ് ടൗൺ (150 വർഷം പഴക്കമുള്ള തലശ്ശേരി മുനിസിപ്പാലിറ്റി കെട്ടിടം അടക്കം) സൗന്ദര്യവത്കരണത്തിന് ഒരു കോടി രൂപ. ടൂറിസത്തിന് വ്യവസായ പദവി നൽകുന്നത് പരിഗണിക്കും