ഓപറേഷൻ സിന്ദൂറിൽ നൂറോളം ഭീകരരെ വധിച്ചു; സർവകക്ഷി യോഗത്തിൽ പ്രതിരോധ മന്ത്രി

പാക്കിസ്ഥാനിലും പാക് അധീന കാശ്മീരിലെയും ഭീകര കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഇന്ത്യ നടത്തിയ ഓപറേഷൻ സിന്ദൂറിൽ നൂറോളം ഭീകരരെ വധിച്ചതായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മരണസംഖ്യ ഇനിയും ഉയരുമെന്ന് വിവരമുണ്ടെന്നും സർവകക്ഷി യോഗത്തെ രാജ്‌നാഥ് സിംഗ് അറിയിച്ചു. നിലവിൽ സ്ഥിതിഗതികൾ വഷളാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. എന്നാൽ പ്രകോപനമുണ്ടായാൽ തിരിച്ചടിക്കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു
ഒറ്റക്കെട്ടായി രാജ്യത്തിനൊപ്പ നിൽക്കുമെന്നും പ്രതിപക്ഷപാർട്ടികൾ സർവകക്ഷി യോഗത്തിൽ അറിയിച്ചു. ഏപ്രിൽ 22ന് പഹൽഗാമിൽ 26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ തിരിച്ചടിച്ചത്.ജമ്മു കശ്മീരിലെ നിയന്ത്രണരേഖയിൽ പാകിസ്ഥാൻ നടത്തുന്ന തുടർച്ചയായ വെടിനിർത്തൽ കരാർ ലംഘനം മൂലം 13 സിവിലിയന്മാർ കൊല്ലപ്പെട്ടതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു.
സമൂഹമാധ്യമങ്ങളിലെ പാകിസ്താൻ സ്‌പോൺസേർഡ് പ്രചാരണങ്ങൾ റിപ്പോർട്ട് ചെയ്യാൻ കേന്ദ്രസർക്കാർ ആവശ്യപ്പെട്ടു. സമൂഹമാധ്യമങ്ങളിലൂടെ ലഭിക്കുന്ന വിവരങ്ങൾ ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്. സംശയാസ്പദമായ ഉള്ളടക്കമുള്ള പോസ്റ്റുകളെ ഇന്ത്യൻ സായുധ സേനയെക്കുറിച്ചോ നിലവിലുള്ള സാഹചര്യവുമായി ബന്ധപ്പെട്ട എന്തെങ്കിലും വിവരങ്ങളോ ലഭിച്ചാൽ റിപ്പോർട്ട് ചെയ്യണമെന്ന് കേന്ദ്രസർക്കാർ അഭ്യർഥിച്ചു