ക്ലാസുകളിൽ പിൻബെഞ്ച് ഒഴിവാകുന്നു; മികച്ച മാതൃക കണ്ടെത്താൻ സമിതിയെ നിയോഗിച്ചെന്ന് മന്ത്രി

ക്ലാസുകളിൽ പിൻബെഞ്ച് എന്ന സങ്കൽപ്പം ഒഴിവാക്കാൻ ആഗ്രഹിക്കുന്നതായി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. ഇത് ഒരു വിദ്യാർഥിയുടെ ആത്മവിശ്വാസത്തെയും പഠനത്തെയും പ്രതികൂലമായി ബാധിക്കാൻ സാധ്യതയുണ്ടെന്ന് ശിവൻകുട്ടി ഫേസ്ബുക്കിൽ കുറിച്ചു. ഒരു കുട്ടിയും പഠനത്തിലോ ജീവനത്തിലോ പിന്നോട്ട് പോകാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.
എല്ലാ കുട്ടികൾക്കും തുല്യ അവസരങ്ങൾ ഉറപ്പാക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം. ഇത് എങ്ങനെ പ്രാവർത്തികമാക്കാം എന്നതിനെക്കുറിച്ച് നമ്മൾ ആലോചിക്കുന്നു. പിൻബെഞ്ചുകാർ എന്ന ആശയം ഇല്ലാതാക്കാൻ പല രാജ്യങ്ങളും പല മാതൃകകളും പിന്തുടരുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസരീതിക്ക് അനുയോജ്യമായ ഏറ്റവും മികച്ച മാതൃക കണ്ടെത്താൻ വിദഗ്ധരുടെ ഒരു സമിതിയെ നിയോഗിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
ഈ സമിതിയുടെ നിർദേശങ്ങൾ പരിഗണിച്ച് നമുക്ക് മുന്നോട്ട് പോകാമെന്നും നമ്മുടെ കുട്ടികളുടെ മികച്ച ഭാവിക്കായി നിങ്ങളുടെ എല്ലാവിധ പിന്തുണയും തേടുന്നുവെന്നും മന്ത്രി കുറിച്ചു. നേരത്തെ സ്‌കൂൾ അവധി മാറ്റുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്നും മന്ത്രി അഭിപ്രായം തേടിയിരുന്നു.