ജോലി ചെയാന്‍ റോബോട്ടുകള്‍ വേണ്ട, മനുഷ്യര്‍ മതിയെന്ന് വാള്‍മാര്‍ട്ട്; റോബോട്ടിക് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു

ജോലി ചെയാന്‍ റോബോട്ടുകള്‍ വേണ്ട, മനുഷ്യര്‍ മതിയെന്ന് വാള്‍മാര്‍ട്ട്; റോബോട്ടിക് കമ്പനിയുമായുള്ള കരാര്‍ അവസാനിപ്പിച്ചു

ഫോര്‍ച്യൂണ്‍ ഡോട്ട് കോമിന്റെ കണക്കനുസരിച്ച് ലോകത്തില്‍ 11000ത്തിലേറെ സറ്റോറുകളാണ് വാള്‍മാര്‍ട്ടിനുള്ളത്. സ്റ്റോറുകളുടെ കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ക്ക് റോബോട്ടുകളെ നിയമിക്കുന്നത് തല്‍ക്കാലം നിയന്ത്രിക്കുകയാണ് ഈ റീറ്റെയ്ല്‍ ഭീമന്‍. ഷെല്‍ഫുകളില്‍ എന്തെല്ലാം ഉണ്ട്, ഇല്ല എന്നത് പരിശോധിക്കാന്‍ 500 ഓളം വരുന്ന സ്റ്റോറുകളില്‍ വിന്യസിച്ചിരുന്ന റോബോട്ടുകളെ മാറ്റി ജീവനക്കാരെക്കൊണ്ട് തന്നെ ജോലി ചെയ്യിക്കാനാണ് കമ്പനിയുടെ തീരുമാനം.

പുതിയ തീരുമാനം അനുസരിച്ച് റോബോട്ടുകളെ നല്‍കുന്ന ബോസ നോവ റോബോട്ടിക്സുമായുള്ള കരാര്‍ അവസാനിപ്പിക്കുകയാണ് വാള്‍മാര്‍ട്ട്. ക്യാമറകളുമായി സ്റ്റോറുകളില്‍ പരതി നടക്കുന്ന റോബോട്ടുകള്‍ നല്‍കുന്ന അതേ വിവരങ്ങള്‍ തന്നെ ജീവനക്കാര്‍ കാര്യക്ഷമമായി നിര്‍വഹിക്കുന്നുണ്ട് എന്നാണ് വാള്‍മാര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ‘ട്രാക്കിംഗ് ഇന്‍വെറ്ററി’ വിഭാഗത്തിലായി വീണ്ടും സാങ്കേതിക വിദ്യാ സഹായങ്ങള്‍ കമ്പനി തേടിയേക്കും.

സാങ്കേതികവിദ്യ വളരെ ഫലപ്രദമായി ഉപയോഗിച്ച ആദ്യകാല ബിസിനസുകളിലൊന്ന് വാള്‍മാര്‍ട്ട് ആണ്. ചെലവു ചുരുക്കുന്നതിനും കാര്യക്ഷമത കൂട്ടുന്നതിനും സാങ്കേതികവിദ്യ ഫലപ്രദമായി ഇവര്‍ ഉപയോഗിക്കുന്നു. യൂണിവേഴ്സല്‍ ബാര്‍കോഡും ഇലക്ട്രിക് സ്‌കാനറുകളുമൊക്കെ ആദ്യമായി ഉപയോഗിച്ചത് വാള്‍മാര്‍ട്ട് ആയിരുന്നു

സ്റ്റോറുകളില്‍ റോബോട്ടുകളുടെ ആവശ്യകത ഇപ്പോള്‍ ഇല്ലാത്തതിനാലാണ് വെട്ടിക്കുറയ്ക്കുന്നതെന്നാണ് വാള്‍മാര്‍ട്ടിന്റെ അടുത്ത വൃത്തങ്ങള്‍ പറയുന്നത്. എന്നാല്‍ റോബോട്ടുകളെ വാള്‍മാര്‍ട്ട് നല്‍കിയപ്പോഴുള്ള കരാര്‍ പിന്‍വലിക്കാന്‍ വാള്‍മാര്‍ട്ട് ഇ-മെയ്ല്‍ അയച്ചെങ്കിലും ബോസ നോവ മറുപടി നല്‍കിയിട്ടില്ല.

Share this story