വായ്പയെടുക്കുന്നവർ പെട്ടു, 20,000 ത്തിൽ കൂടുതൽ തുക പണമായി നൽകരുത് എൻബിഎഫ്‌സികളോട് ആർബിഐ

ദില്ലി:  ക്യാഷ് ലോണുകളുടെ പരിധി കർശനമായി പാലിക്കാൻ ഇതര ധനകാര്യ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ട് ആർബിഐ. 20,000 രൂപ എന്ന പരിധി പാലിക്കണമെന്നാണ് എൻബിഎഫ്‌സികളോട് ആർബിഐ നിർദേശം. 

വായ്പ കൈകാര്യം ചെയ്യുന്നതിലെ വലിയ വീഴ്ചകൾ കാരണം പുതിയ ഉപഭോക്താക്കൾക്കുള്ള സ്വർണ്ണ വായ്പ പ്രവർത്തനങ്ങൾ ഉടൻ നിർത്തിവയ്ക്കാൻ ഐഐഎഫ്എൽ ഫിനാൻസിനോട് സെൻട്രൽ ബാങ്ക് നിർദ്ദേശിച്ചതിനെ തുടർന്നാണ് ഈ നടപടി. 

എൻബിഎഫ്‌സികൾക്കുള്ള കത്തിൽ, ഒരു എൻബിഎഫ്‌സിയും 20,000 രൂപയിൽ കൂടുതൽ വായ്പ തുക പണമായി വിതരണം ചെയ്യരുത് എന്നാണ് ആർബിഐ പറഞ്ഞിരിക്കുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ 269എസ്എസ് വകുപ്പിലെ വ്യവസ്ഥകൾ പ്രകാരം ഒരു വ്യക്തിക്കും എൻബിഎഫ്‌സികളിൽ നിന്ന് 20,000 രൂപയിൽ കൂടുതൽ വായ്പ തുക പണമായി സ്വീകരിക്കാൻ കഴിയില്ലെന്ന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. 

ഐഐഎഫ്എൽ ഫിനാൻസിൻ്റെ സ്വർണ്ണ വായ്പകള്‍ അതിൻ്റെ മൊത്ത വ്യാപാരത്തിന്റെ മൂന്നിലൊന്ന് ഭാഗമാണ്. സ്വർണ്ണത്തിൻ്റെ പരിശുദ്ധിയും തൂക്കവും സംബന്ധിച്ച അപര്യാപ്തമായ പരിശോധനകൾ, ക്യാഷ് ലോണുകളുടെ നിയമപരമായ പരിധികളുടെ ലംഘനം, സ്റ്റാൻഡേർഡ് ലേല പ്രക്രിയകളിൽ നിന്നുള്ള വ്യതിയാനങ്ങൾ, ഉപഭോക്തൃ അക്കൗണ്ട് ചാർജുകളിൽ സുതാര്യതയില്ലായ്മ എന്നിവയാണ് ആർബിഐ ചൂണ്ടിക്കാണിച്ച വീഴ്ചകൾ. 

കോവിഡ് മഹാമാരിക്ക് ശേഷം റീട്ടെയിൽ വായ്പകളിലെ കുതിച്ചുചാട്ടത്തിനിടയിലാണ് എൻബിഎഫ്‌സികൾക്കെതിരായ ആർബിഐയുടെ നടപടികൾ ഉണ്ടായത്. 

Share this story