കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍;കോവിഡ് ലക്ഷണങ്ങളുള്ളവര്‍ വരരുത്
കാനഡയിലേക്ക് വരുന്ന ഇന്റര്‍നാഷണല്‍ സ്റ്റുഡന്റ്സിന് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി കനേഡിയന്‍ ഗവണ്മെൻ്റ് രംഗത്തെത്തി. സര്‍ക്കാര്‍ വെബ്സൈറ്റിലാണീ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്. കോവിഡ് പ്രമാണിച്ച് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ നിയന്ത്രണങ്ങള്‍ എടുത്ത്മാറ്റിയതിന്റെ പശ്ചാത്തലത്തിലാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി സര്‍ക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
വിദേശത്ത് നിന്നുമെത്തുന്ന അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്കുള്ള കോവിഡ് 19 ഗൈഡ് എന്നാണിതിന് പേരിട്ടിരിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ പിന്തുണക്കുന്നതിന് ഡിഎല്‍ഐകള്‍, പ്രൊവിന്‍സുകള്‍, ടെറിട്ടെറികള്‍, കനേഡിയന്‍ സര്‍ക്കാര്‍ തുടങ്ങിയവ എന്തൊക്കെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്ന് ഈ മാര്‍ഗനിര്‍ദേശങ്ങളില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്. പബ്ലിക്ക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡയുടെ നിര്‍ദേശമനുസരിച്ചാണ് ഈ ഗൈഡ് ലൈന്‍ പുറത്തിറക്കിയിരിക്കുന്നത്.
കോവിഡ് ലക്ഷണങ്ങളുള്ള ഫോറിന് വിദ്യാര്‍ത്ഥികളും അവരുടെ കുടുംബാംഗങ്ങളും കാനഡയിലേക്ക് വരരുതെന്നാണ് ഇതിലെ പ്രധാന നിര്‍ദേശം. കാനഡയിലെത്തിയതിന് ശേഷം കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഒരു ഹെല്‍ത്ത് കാനഡ ഓഫീസര്‍ അവരെ സ്ക്രീനിംഗിന് വിധേയമാക്കുകയും കാനഡയിലേക്ക് പ്രവേശിക്കാന്‍ അനുവദിക്കുകയുമില്ല. അതുമല്ലെങ്കില്‍ ഇത്തരക്കാരെ വൈദ്യ പരിശോധനക്കായി ആശുപത്രിയിലേക്ക് കൊണ്ടു പോവുകയും ചെയ്യും.
കൊറോണ വൈറസ് റെഡിനെസ് പ്ലാനുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ത്ഥികളെ മാത്രമേ ഇവിടേക്ക് പ്രവേശിപ്പിക്കൂ. സ്റ്റഡി പെര്‍മിറ്റ് അല്ലെങ്കില്‍ അതിനുള്ള അംഗീകാരം ലഭിച്ച വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഇവിടേക്ക് വരാനാകൂ. ഇവിടെയെത്തുന്ന വിദ്യാര്‍ത്ഥികളും കുടുംബാംഗങ്ങളും നിര്‍ബന്ധമായും 14 ദിവസത്തെ ക്വാറന്റൈനില്‍ കഴിയണം. കാനഡയിലേക്ക് വരുന്നതിന് മുമ്പ് ഇവര്‍ ഒരു ക്വാറന്റൈന് പ്ലാന്‍ തയ്യാറാക്കിയിരിക്കണം. തങ്ങളുടെ ക്വാറന്റൈന് താമസസ്ഥലം വിദ്യാര്‍ത്ഥികള്‍ സ്വന്തം നിലയില്‍ ഏര്‍പ്പെടുത്തണം. തങ്ങളുടെ ആരോഗ്യ സ്ഥിതിയും ലക്ഷണങ്ങളും ഇക്കാലത്ത് ഇവര്‍ തന്നെ നിരീക്ഷിക്കണം.