പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസ്; പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി

തിരുവനന്തപുരം കാട്ടാക്കടയിൽ പത്താം ക്ലാസ് വിദ്യാർഥി ആദിശേഖറിനെ കാറിടിച്ച് കൊന്ന കേസിൽ പ്രതി പ്രിയരഞ്ജൻ കുറ്റക്കാരനെന്ന് കോടതി. തിരുവനന്തപുരം ആറാം അഡീഷണൽ സെഷൻസ് കോടതി പ്രതിക്കുള്ള ശിക്ഷ ഇന്നുച്ചയ്ക്ക് വിധിക്കും. പൂവച്ചൽ സ്വദേശികളായ അരുൺകുമാറിന്റെയും ദീപയുടെയും മകനായ ആദിശേഖറിനെ(15) പ്രിയരഞ്ജൻ മനപ്പൂർവം കാറിടിച്ച് കൊന്നുവെന്നാണ് കേസ്
പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചതിനെ ആദിശേഖർ ചോദ്യം ചെയ്തിരുന്നു. ഇതിനുള്ള വൈരാഗ്യത്തിലാണ് 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ കാറിടിച്ച് കൊന്നത്. ക്ഷേത്രത്തിന് സമീപത്തെ റോഡിൽ സൈക്കിളിൽ കയറാൻ ആദിശേഖർ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ച് തെറിപ്പിച്ച ശേഷം നിർത്താതെ ഓടിച്ച് പോകുകയായിരുന്നു
കുട്ടിയുടെ ബന്ധുക്കൾ നൽകിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണ് ആസൂത്രിത കൊലപാതകമാണെന്ന് തിരിച്ചറിയാൻ കാരണമായത്. സംഭവത്തിന് ശേഷം കാർ ഉപേക്ഷിച്ച് കുടുംബവുമായി തമിഴ്‌നാട്ടിലേക്ക് കടന്ന പ്രിയരഞ്ജനെ കന്യാകുമാരി കുഴിത്തുറയിൽ നിന്നാണ് പിടികൂടിയത്.