അതീവ ആശങ്കയിൽ സംസ്ഥാനം: ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും

അതീവ ആശങ്കയിൽ സംസ്ഥാനം: ഇന്ന് 84 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; ഒരു മരണവും

സംസ്ഥാനത്ത് ഇന്ന് 84 പേർക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചതിൽ ഏറ്റവും ഉയർന്ന സംഖ്യയാണിത്. രോഗം സ്ഥിരീകരിച്ച 5 പേർ ഒഴികെ മറ്റെല്ലാവരും സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്നവരാണ്. ഇന്ന് കൊവിഡ് ബാധിച്ച് ഒരു മരണവും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്ന് മൂന്ന് പേരുടെ പരിശോധനാ ഫലം നെഗറ്റീവാകുകയും ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു

തെലങ്കാന സ്വദേശി അഞ്ജയ് ആണ് മരിച്ചത്. തെലങ്കാനയിലേക്ക് പോകേണ്ടിയിരുന്ന അഞ്ജയും കുടുംബവും 22ാം തീയതി രാജസ്ഥാനിൽ നിന്നുള്ള ട്രെയിനിൽ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇവിടെ ചികിത്സയിൽ കഴിയുമ്പോഴാണ് മരണം സംഭവിച്ചത്.

ഇന്ന് രോഗബാധിതരായവരിൽ 18 പേർ കാസർകോട് ജില്ലക്കാരാണ്. പാലക്കാട് ജില്ലയിൽ നിന്നുള്ള 16 പേർക്കും കണ്ണൂരിൽ 10 പേർക്കും തിരുവനന്തപുരം 7, തൃശ്ശൂർ 7, കോഴിക്കോട് 6, പത്തനംതിട്ട 6, കോട്ടയം 3, ഇടുക്കി, കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഒന്ന് വീതം പേർക്കുമാണ് രോഗം ബാധിച്ചത്. രോഗമുക്തി നേടിയത് മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിലെ ഓരോരുത്തർക്ക് വീതമാണ്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ 31 പേർ വിദേശത്ത് നിന്നും എത്തിയവരാണ്. 48 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുമെത്തി. അഞ്ച് പേർക്ക് സമ്പർക്കത്തിലൂടെയും രോഗം ബാധിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ 31 പേർ മഹാരാഷ്ട്രയിൽ നിന്നുമെത്തിയവരാണ്. തമിഴ്‌നാട്ടിൽ നിന്നും 9 പേരും കർണാടകയിൽ നിന്ന് 3 പേരും ഗുജറാത്തിൽ നിന്ന് 2 പേരും ഡൽഹിയിൽ നിന്ന് 2 പേരും ആന്ധ്രയിൽ നിന്ന് ഒരാളുമാണ് എത്തിയത്.

സംസ്ഥാനത്ത് ഇതുവരെ 1088 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ 526 പേർ നിലവിൽ ചികിത്സയിൽ കഴിയുകയാണ്. 115297 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 992 പേർ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. ഇന്ന് മാത്രം 210 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story