കൊവിഡ്: സംസ്ഥാനത്ത് ഇപ്പോൾ 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ

കൊവിഡ്: സംസ്ഥാനത്ത് ഇപ്പോൾ 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ

സംസ്ഥാനത്ത് ഇപ്പോൾ 10 ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ ഉണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആകെ 84 ക്ലസ്റ്ററുകൾ ആണ് ഉള്ളത്. ശ്രദ്ധയിൽ പെടാതെ രോഗവ്യാപനം നടക്കുന്ന ഇടങ്ങളും സംസ്ഥാനത്ത് ഉണ്ടാവാനിടയുണ്ട്. അതുകൊണ്ട് എല്ലാ പ്രദേശത്തെയും ആളുകൾ അതത് പ്രദേശങ്ങളിൽ രോഗികളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇല്ലെങ്കിലും സമൂഹത്തിൽ രോഗികളുണ്ട് എന്ന് വിചാരിച്ചു തന്നെ പ്രതിരോധ പ്രവർത്തനം നടത്തണം. ശാരീരിക അകലം നിർബന്ധമായി പാലിക്കണം. കൈ കഴുകുകയും മാസ്ക് ധരിക്കുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രോഗികൾ ആകുന്നവരെയും കുടുംബാംഗങ്ങളെയും സാമൂഹികമായി അകറ്റി നിർത്താതിരിക്കാൻ ശ്രദ്ധിക്കണം. അവർക്കാവശ്യമായ സഹായം നൽകണം. കമ്പോളങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ആശുപത്രികൾ ഇവയെല്ലാം കേന്ദ്രീകരിച്ച് രോഗവ്യാപനം നടക്കുന്നു എന്നാണ് തിരുവനന്തപുരത്തെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്. പൊതുജനങ്ങൾ കൂട്ടത്തോടെ എത്തുന്നത് ഒഴിവാക്കണം. ആളുകൾ എത്തുന്ന സ്ഥലങ്ങളിൽ സാനിറ്റൈസറുകൾ ലഭ്യമാക്കണം. രോഗം പടർന്നു പിടിക്കാതിരിക്കാനും വയോജനങ്ങളെ സംരക്ഷിക്കാനും ശ്രദ്ധിക്കണം. കൊവിഡ് വ്യാപനത്തിൻ്റെ ഗുരുതരാവസ്ഥ മനസ്സിലാക്കി സംഘടനകൾ ബ്രേക്ക് ദ ചെയിൻ മൂന്നാം ഘട്ട പ്രചരണ പരിപാടി വിജയിപ്പിക്കണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു.

ടെസ്റ്റുകളുടെ എണ്ണം പരമാവധി വർധിപ്പിക്കുക. ഒപ്പം, അതിവേഗം റിസൽട്ട് ലഭ്യമാക്കാനുള്ള നടപടികളും സ്വീകരിക്കും. സ്വകാര്യ ലാബുകൾ പരമാവധി ഉപയോഗപ്പെടുത്തും. കൂടുതൽ പരിശോധനാ കേന്ദ്രങ്ങൾ തുടങ്ങും. എല്ലാ പഞ്ചായത്തുകളിലും ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററുകൾ സ്ഥാപിക്കും. 100 കിടക്കകളുള്ള സെൻ്ററുകളാണ് ആരംഭിക്കുക. നടത്തൊപ്പിനാവശ്യമായ ആരോഗ്യപ്രവർത്തകരെയും കണ്ടെത്തും. ഇത്തരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Share this story