യുകെയിലാകമാനം പുതിയ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുവെങ്കിലും രോഗവ്യാപനത്തിന്റെ ഗതി കുറയുന്നുവെന്ന് ഒഎന്‍എസ്
യുകെയിലാകമാനം പുതിയ കോവിഡ് കേസുകളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും ഇതിന്റെ ഗതി കുറയുന്നുവെന്ന് വെളിപ്പെടുത്തുന്ന കണക്കുകള്‍ നിരത്തി ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിറ്റിക്സ് രംഗത്തെത്തി. നിലവില്‍ രോഗപ്പെരുപ്പം സ്റ്റെബിലൈസ്ഡ് അവസ്ഥയിലെത്തിയിരിക്കുന്നുവെന്നാണ് ഒഎന്‍എസ് പറയുന്നത്. ഒക്ടോബര്‍ 30 വരെയുള്ള ഒരാഴ്ചക്കിടെ ഇംഗ്ലണ്ടിലെ പുതിയ കേസുകളുടെ എണ്ണം 50,000ത്തിനടുത്ത് സ്റ്റെബിലൈസ്ഡ് ആയ അവസ്ഥയിലായിരുന്നുവെന്നാണ് ഒഎന്‍എസ് എടുത്ത് കാട്ടുന്നത്.
ഇത് പ്രകാരം ഇംഗ്ലണ്ടിലെ ഓരോ 90 പേരിലും ഒരാള്‍ക്ക് കോവിഡ് ബാധിച്ചിരിക്കുന്നു എന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ വെയില്‍സിലും സ്‌കോട്ട്ലന്‍ഡിലും ഈ അനുപാതം അല്‍പം കുറവായാണ് നിലകൊള്ളുന്നത്. ഇത് പ്രകാരം അവിടങ്ങളില്‍ 110 പേരെ ടെസ്റ്റിന് വിധേയമാക്കുമ്പോള്‍ ഒരാള്‍ക്ക് മാത്രം കോവിഡ് സ്ഥിരീകരിക്കുന്ന സ്ഥിതിയാണുള്ളത്.നോർത്തേണ്‍ അയര്‍ലണ്ടിലാകട്ടെ നിലവില്‍ 75 പേരില്‍ ഒരാള്‍ക്കാണ് കോവിഡുള്ളത്.
സമൂഹത്തിലെ കോവിഡ് കേസുകളെ അവലോകനം ചെയ്താണ് ഒഎന്‍എസ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. ഹോസ്പിറ്റലുകള്‍, കെയര്‍ ഹോമുകള്‍ അല്ലെങ്കില്‍ മറ്റ് ഇന്‍സ്റ്റിറ്റിയൂഷണല്‍ സെറ്റിംഗ്സുകള്‍ തുടങ്ങിയിടങ്ങളിലെ രോഗബാധ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ രണ്ടാഴ്ചക്കിടെ നോര്‍ത്ത് ഈസ്റ്റ് ഒഴികെയുള്ള ഇംഗ്ലണ്ടിലെ എല്ലാ റീജിയണുകളിലും കോവിഡ് ബാധ പെരുകുന്നുവെന്നാണ് ഒഎന്‍എസ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.
നോര്‍ത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍, ഹംബര്‍ എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ രോഗബാധാ നിരക്കുകളുള്ളത്. നിലവില്‍ യുകെയുടെ മിക്ക ഭാഗങ്ങളും ലോക്ക്ഡൗണിലാണ്. അതിനാല്‍ വരും ആഴ്ചകളില്‍ രോഗബാധാ നിരക്ക് കുറയുമെന്നാണ് വിദഗ്ധര്‍ പ്രതീക്ഷിക്കുന്നത്. ഇതിന് പുറമെ കോവിഡ് 19 ടെസ്റ്റിംഗ് സംവിധാനം രാജ്യത്ത് ത്വരിതപ്പെടുത്താനുള്ള നിര്‍ണായകമായ നീക്കങ്ങളും സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി ലിവര്‍പൂളില്‍ സിറ്റി വൈഡ് മാസ് ടെസ്റ്റിംഗ് സംവിധാനത്തിന്റെ ആദ്യ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്.
രാജ്യത്തെ രോഗപ്പകര്‍ച്ചയുടെ കാര്യത്തില്‍ ഒഎന്‍എസില്‍ നിന്നും വിരുദ്ധമായ ഭീതിദമായ കണക്കുകളാണ് കോവിഡ് സിംപ്റ്റം സ്റ്റഡി ആപ്പ് പുറത്ത് വിട്ടിരിക്കുന്നത്. ലക്ഷണങ്ങള്‍ വെളിപ്പെടുത്തിയ മില്യണ്‍ കണക്കിന് പേരില്‍ നിന്നുള്ള വിവരങ്ങളും അടുത്തിടെയുള്ള 13,000 സ്വാബ് ടെസ്റ്റ് ഫലങ്ങളും അവലോകനം ചെയ്തിലൂടെ പ്രതിദിനം 42,049 പേരില്‍ ലക്ഷണങ്ങള്‍ വികസിക്കുന്നുവെന്നാണ് ഈ സ്റ്റഡി ആപ്പ് വെളിപ്പെടുത്തുന്നത്.