കുവൈത്തിലെ ദമ്പതികളുടെ മരണം: വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടു

കുവൈത്തിൽ നഴ്‌സുമാരായ ദമ്പതികളെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വിശദമായ അന്വേഷണത്തിന് അധികൃതർ ഉത്തരവിട്ടു. കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ നടുവിൽ സൂരജ്(40), ഡിഫൻസ് ആശുപത്രിയിൽ നഴ്‌സയാ എറണാകുളം കോലഞ്ചേരി മണ്ണൂർ കുഴൂർ കട്ടക്കയം ബിൻസി(35) എന്നിവരാണ് മരിച്ചത്.
വഴക്കിനെ തുടർന്ന് ബിൻസിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം സൂരജ് ജീവനൊടുക്കിയെന്നാണ് വിവരം. ബിൻസിയുടെ ചില സുഹൃത്തുക്കളുടെ ഫോണിലേക്ക് മരണം സൂചിപ്പിക്കുന്ന സന്ദേശങ്ങൾ സൂരജ് അയച്ചിരുന്നു. ഇതാണ് ബിൻസിയെ കൊലപ്പെടുത്തി സൂരജ് ജീവനൊടുക്കിയതാകാമെന്ന് സംശയിക്കുന്നത്. ദമ്പതികൾ തമ്മിൽ വഴക്കുണ്ടായതായും യുവതി സഹായത്തിനായി നിലവിളിച്ചതായും അയൽവാസികൾ പ്രോസിക്യൂഷന് മൊഴി നൽകി.
പോലീസ് എത്തി പലതവണ വാതിലിൽ മുട്ടിയെങ്കിലും പ്രതികരണമുണ്ടായില്ല. തുടർന്ന് വാതിൽ തകർത്താണ് അകത്തുകടന്നത്. നൈറ്റ് ഡ്യൂട്ടിക്ക് ശേഷം സൂരജ് മടങ്ങിയെത്തിയതിന് പിന്നാലെയാണ് വഴക്കുണ്ടായത്. ഓസ്‌ട്രേലിയയിലേക്ക് കുടിയേറാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദമ്പതികളുടെ മരണം.