സ്‌കൂളുകൾ തുറക്കാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി

സ്‌കൂളുകൾ തുറക്കാനുളള നീക്കത്തിൽ നിന്ന് സർക്കാർ പിന്മാറി

ചെന്നൈ: കൊറോണ വൈറസിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൗൺ കാലത്ത് താഴ് വീണ സ്‌കൂളുകൾ തുറക്കാനുളള നീക്കത്തിൽ നിന്ന് തമിഴ്‌നാട് സർക്കാർ പിന്മാറി. മാർച്ച് പകുതിയോടെ അടച്ച സ്‌കൂളുകൾ നവംബർ 16ന് തുറക്കാനുളള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചിരിക്കുകയാണ്. ഒമ്പത് മുതൽ പ്ലസ് ടു വരെയുളള ക്ലാസുകൾ ആദ്യഘട്ടത്തിൽ തുറക്കുമെന്നായിരുന്നു മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആദ്യം അറിയിക്കുകയുണ്ടായത്.

സ്‌കൂളുകൾ തുറക്കണമോ എന്ന കാര്യത്തിൽ രക്ഷിതാക്കൾക്കായി തമിഴ്‌നാട്ടിൽ ഉടനീളം അഭിപ്രായ രേഖപ്പെടുത്തൽ സർവേകൾ നടത്തിയിരുന്നതാണ്. 45 ശതമാനം രക്ഷിതാക്കൾ മാത്രമാണ് സർവേയിൽ പങ്കുചേർന്നിരുന്നത്. പങ്കെടുത്തവരിൽ അമ്പത് ശതമാനത്തിൽ അധികം രക്ഷിതാക്കളും സ്‌കൂൾ തുറക്കരുതെന്നാണ് അഭിപ്രായപ്പെട്ടതെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിക്കുകയുണ്ടായി. രക്ഷിതാക്കൾ എതിർത്ത പശ്ചാത്തലത്തിൽ സ്‌കൂളുകളും കോളജുകളും പൊങ്കൽ അവധിക്കു ശേഷമേ തുറക്കൂ എന്നാണ് പുതിയ വാർത്ത. 9 മുതൽ 12 വരെയുളള ക്ലാസുകളിലെ പാഠ്യപദ്ധതി ചുരുക്കാൻ കമ്മിറ്റിയെ നിയമിച്ചെങ്കിലും വെട്ടിക്കുറച്ച പാഠ്യപദ്ധതി ഇതുവരെയും പുറത്തിറക്കിയിട്ടില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഡിസംബറിന് ശേഷം തുറന്നാൽ മതിയെന്നത് പരിഗണിക്കണമെന്ന് സർക്കാരിനോട് മദ്രാസ് ഹൈക്കോടതി നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം 16ന് സ്‌കൂൾ തുറക്കാനുളള സർക്കാർ ഉത്തരവ് ചോദ്യം ചെയ്‌തുളള പൊതുതാത്പര്യ ഹർജിയിൽ വാദം കേൾക്കുമ്പോഴായിരുന്നു കോടതി സർക്കാരിന് മുന്നിൽ ഇത്തരമൊരു ആവശ്യം ഉയർത്തിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് അടക്കമുളളവർക്ക് രോഗം ബാധിച്ചിരിക്കുകയാണെന്നും സ്‌കൂൾ തുറക്കുന്നത് നീട്ടുന്നതാണ് ഉചിതമെന്നുമായിരുന്നു കോടതി നിരീക്ഷണം.

കൊറോണ വൈറസ് നിയന്ത്രണത്തിലാകാതെ സ്‌കൂൾ തുറന്നാൽ രണ്ടാം വ്യാപനത്തിന് ഇടയാക്കുമെന്നായിരുന്നു ഹർജി നൽകിയവർ കോടതിയെ അറിയിക്കുകയുണ്ടായി. ഇതര സംസ്ഥാന വിദ്യാർത്ഥികളും, വിവിധ ജില്ലകളിൽ നിന്നുളളവരും തമിഴ്‌നാട്ടിലെ കോളജുകളിൽ പഠിക്കുന്നുണ്ട്. രോഗം പടർന്നാൽ സംസ്ഥാനത്തും ഇതര സംസ്ഥാനങ്ങളിലേക്കും രോഗം വ്യാപിക്കുന്നതാണ്. കൊറോണ വൈറസ് കെയർ സെന്ററുകളായി പ്രവർത്തിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നത് ആശങ്കയുണ്ടാക്കുമെന്നും ഹർജിയിൽ പറയുന്നു.

Share this story