ആഗസ്റ്റ് 13 വ്യാഴാഴ്ച മുതൽ വിദേശികൾക്കും ടൂറിസ്റ്റുകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുമതി നൽകുമെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു
റിയാദ്: ആഗസ്റ്റ് 13 വ്യാഴാഴ്ച മുതൽ വിദേശികൾക്കും ടൂറിസ്റ്റുകൾക്കും രാജ്യത്തേക്ക് പ്രവേശിക്കാനും പുറത്ത് പോകാനും അനുമതി നൽകുമെന്ന പ്രചാരണം സൗദി ജവാസാത്ത് നിഷേധിച്ചു. ഈ വിഷയത്തിൽ എന്തെങ്കിലും പുതിയ തീരുമാനങ്ങൾ ഉണ്ടാകുകയാണെങ്കിൽ അത് ഔദ്യോഗിക ചാനലുകളിലൂടെ പ്രഖ്യാപിക്കുമെന്നും ജവാസാത്ത് ഓർമ്മപ്പെടുത്തി.
കൊറോണ പ്രതിസന്ധി മൂലം വിദേശത്തു കുടുങ്ങിയ സൗദിയിലെ വിദേശികൾ എന്ന് മുതലാണു സൗദിയിലേക്ക് പ്രവേശനം സാധ്യമാകുക എന്ന് ആകാംക്ഷയോടെ പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണു ഇത്തരം തെറ്റായ വാർത്തകൾ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് ഒക്ടോബറില്‍ തുടങ്ങുമെന്നുള്ള തരത്തില്‍ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നേരത്തെ ഹജ്ജ് കഴിഞ്ഞതിനു ശേഷം വിദേശികൾക്ക് സൗദിയിലേക്ക് തിരികെ വരാൻ സാധിക്കുമോ എന്ന ചോദ്യത്തിനും പുതിയ തീരുമാനം ഉണ്ടാകുകയാണെങ്കിൽ അത് ഔദ്യോഗികമായി പ്രഖ്യാപിക്കും എന്നാണു ജവാസാത്ത് അറിയിച്ചത്. ഏതായാലും താമസിയാതെത്തന്നെ സുരക്ഷാ മാനദണ്ഡങ്ങൾ അടിസ്ഥാാനമാക്കി സൗദിയിലേക്ക് മടങ്ങാൻ സാധിക്കുമെന്ന് പ്രതീക്ഷയിലാണു അവധിയിലുള്ള ആയിരക്കണക്കിനു പ്രവാസികൾ. അതിനിടയിലാണ് വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്നത്.