ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കി യു.എ.ഇ

ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കി യു.എ.ഇ

അബുദാബി: യു.എ.ഇ- ഇസ്രായേല്‍ സമാധാന കരാര്‍ പ്രഖ്യാപനത്തിനു പിന്നാലെ ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കി യു.എ.ഇ. ഇസ്രായേല്‍ ബഹിഷ്‌കരണവും ഇതുമായി ബന്ധപ്പെട്ട ശിക്ഷകളും സംബന്ധിച്ച 1972 ലെ ഫെഡറല്‍ നിയമം റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവ് യു.എ.ഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍നഹ്യാന്‍ പുറപ്പെടുവിച്ചു.

ഇസ്രായേലുമായുള്ള നയതന്ത്ര, വാണിജ്യ സഹകരണം വിപുലീകരിക്കുന്നതിനുള്ള പുതിയ നിയമത്തിന്റെ അടിസ്ഥാനത്തിലാണ് പഴയ നിയമം റദ്ദാക്കിയിരിക്കുന്നത്.

ഇതിന്റെ പശ്ചാത്തലത്തില്‍ യു.എ.ഇയിലെ വ്യക്തികള്‍ക്കും കമ്പനികള്‍ക്കും ഇസ്രായേലില്‍ താമസിക്കുന്ന വ്യക്തികളുമായോ മറ്റു രാജ്യങ്ങളില്‍ കഴിയുന്ന ഇസ്രായേല്‍ പൗരന്മാരുമായോ ഇസ്രായേലി സ്ഥാപനങ്ങളുമായോ സാമ്പത്തിക, വാണിജ്യ മേഖലകളിലും മറ്റു ഇടപാടുകളില്‍ ഏര്‍പ്പെടുന്നതിനും കരാറുകള്‍ ഒപ്പുവെക്കാന്‍ സാധിക്കും.

ഇസ്രായേല്‍ ബഹിഷ്‌കരണ നിയമം റദ്ദാക്കിയതിലൂടെ ഇസ്രായേലി ഉല്‍പന്നങ്ങളും ചരക്കുകളും രാജ്യത്ത് പ്രവേശിപ്പിക്കാനും ക്രയവിക്രയം ചെയ്യാനും കൈവശം വെക്കാനും കച്ചവടം ചെയ്യാനും അനുവദിക്കുമെന്നും ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പറഞ്ഞു.

അതേസമയം, ഇസ്രായേലിനും യു.എ.ഇക്കുമിടയിലെ ആദ്യ വാണിജ്യ വിമാന സര്‍വീസ് അടുത്ത തിങ്കളാഴ്ച തുടങ്ങും. ടെല്‍അവീവില്‍ നിന്ന് അബുദാബിയിലേക്കുള്ള ആദ്യ സര്‍വീസിന് ഇസ്രായേലി വിമാന കമ്പനിയായി അല്‍ആല്‍ ഒരുക്കങ്ങള്‍ തുടങ്ങി.

അതേസമയം, ഇസ്രായേലി സംഘത്തിനു പുറമെ, ഇരു രാജ്യങ്ങളും തമ്മിലുള്ള സമാധാന കരാറിന് മധ്യസ്ഥം വഹിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ സഹായികളും ആദ്യ വിമാനത്തിലുണ്ടാകുമെന്നാണ് വിവരം.

Share this story