ഹൂത്തികൾ ഭീകര സംഘമാണെന്നതിന് അവരുടെ ആക്രമണങ്ങൾ തെളിവ്: അൽമുഅല്ലിമി

ഹൂത്തികൾ ഭീകര സംഘമാണെന്നതിന് അവരുടെ ആക്രമണങ്ങൾ തെളിവ്: അൽമുഅല്ലിമി

റിയാദ്: ഹൂത്തി മിലീഷ്യകൾ സൗദി അറേബ്യക്കും യെമനിലെ സിവിലിയന്മാർക്കും നേരെ നടത്തുന്ന ആക്രമണങ്ങൾ അവരുടെ ഭീകരവാദ സ്വഭാവത്തിന്റെ വ്യക്തമായ തെളിവാണെന്ന് യു.എന്നിലെ സ്ഥിരം സൗദി പ്രതിനിധി അംബാസഡർ അബ്ദുല്ല അൽമുഅല്ലിമി.

ഹൂത്തികളെ ഭീകര സംഘമായി പ്രഖ്യാപിക്കാനുള്ള അമേരിക്കയുടെ നീക്കം ക്രിയാത്മക ചുവടുവെപ്പാണ്. തങ്ങൾ ഭീകരരാണെന്ന് സ്ഥിരീകരിക്കുന്ന എല്ലാ പ്രവർത്തനങ്ങളും ഹൂത്തികൾ നടത്തുന്നു.

അന്താരാഷ്ട്ര സംഘടനകളെയും റിലീഫ് സംഘടനകളെയും ഹൂത്തികൾ ബ്ലാക്ക്‌മെയിൽ ചെയ്യുന്നു. അർഹരായവർക്ക് റിലീഫ് വസ്തുക്കളും സഹായങ്ങളും എത്തിക്കുന്നതിന് അവർ പ്രതിബന്ധങ്ങൾ സൃഷ്ടിക്കുന്നു. ഹൂത്തികളെ ഭീകരവാദ സംഘടനയായി തരംതിരിക്കുന്നത് ന്യായവും നീതിപൂർവകവും യഥാർഥവുമായ വർഗീകരണമാണ്. ഈ തീരുമാനത്തിൽ പുതിയ അമേരിക്കൻ ഭരണകൂടവും ഉറച്ചുനിൽക്കുമെന്നാണ് കരുതുന്നത്.

മേഖലയിൽ ഇറാൻ നടത്തുന്ന വിനാശ പ്രവർത്തനങ്ങളെ സൗദി അറേബ്യ ചെറുക്കുമെന്നും അംബാസഡർ പറഞ്ഞു. ഹൂത്തി മിലീഷ്യകളെ ഭീകര സംഘടനയായി അമേരിക്കൻ വിദേശ മന്ത്രി മൈക് പോംപിയോ വൈകാതെ പ്രഖ്യാപിക്കുമെന്ന് അമേരിക്കൻ വൃത്തങ്ങളെ ഉദ്ധരിച്ച് വാഷിംഗ്ടൺ പോസ്റ്റ് കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.

Share this story